പത്തനംതിട്ട: പത്തനംതിട്ടയിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ എക്സൈസ് ശക്തമാക്കിയ ‘ഓപ്പറേഷൻ തണ്ടറി’ൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പ്രമുഖ ലഹരി വിതരണക്കാരൻ പിടിയിലായി. മല്ലപ്പള്ളി താലൂക്കിൽ പെരുമ്പട്ടി വില്ലേജിൽ കൊറ്റനാട് കരയിൽ പീടികയിൽ വീട്ടിൽ തോമസ് മാത്യുവിൻ്റെ മകൻ ‘കൊറിയർ സ്റ്റാൻലി’ എന്നറിയപ്പെടുന്ന സ്റ്റാൻലി തോമസ് മാത്യുവിനെയാണ് (38) 0.665 ഗ്രാം എംഡിഎംഎയുമായി പത്തനംതിട്ട എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ, പ്രതിയുടെ കിടപ്പുമുറിയിലെ അലമാരയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെടുത്തത്.
പത്തനംതിട്ട എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം ഒ വിനോദിന്റെ നേതൃത്വത്തിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ എസ്. എസ്. ജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജിതിൻ എൻ., നിതിൻ ശ്രീകുമാർ, കൃഷ്ണകുമാർ എം. എസ്., സോജൻ എച്ച്., വിഷ്ണു വി., വനിതാ സിവിൽ എക്സൈസ് ഓഫീസർ ഭാഗ്യലക്ഷ്മി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്. മേഖലയിൽ ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ സ്റ്റാൻലിയെന്ന് എക്സൈസ് വ്യക്തമാക്കി. സംഭവത്തിൽ പ്രതിക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
