തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ക്രിസ്മസ്‌ പരീക്ഷ തീയതികളിൽ മാറ്റം വരും. ക്രിസ്മസ്‌ അവധിക്ക് മുൻപും ശേഷവുമായി രണ്ട് ഘട്ടങ്ങളിലായി പരീക്ഷ നടത്താനാണ് സാധ്യത. വിദ്യാഭ്യാസ ഗുണനിലവാര അവലോകന സമിതി യോഗത്തിലാകും അന്തിമ തീരുമാനം വരിക.

2025 – 2026 വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച് ഡിസംബർ 11 മുതലാണ് രണ്ടാംപാദ വാർഷിക പരീക്ഷകൾ നടക്കാനിരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് തീയതിയും വോട്ടെണ്ണലും പ്രഖ്യാപിച്ചതോടെയാണ് പരീക്ഷ ദിവസങ്ങൾ മാറുന്നത്. ഡിസംബർ 9, 11 തീയതികളിലാണ് തിരഞ്ഞെടുപ്പ്. ഡിസംബർ13 നാണ് വോട്ടെണ്ണൽ. ക്രിസ്മസ്‌ അവധിക്ക് മുൻപും ശേഷവുമായി രണ്ട് ഘട്ടങ്ങളിലായി പരീക്ഷ നടത്താനാണ് ഇപ്പോഴത്തെ ആലോചന.

വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ ഭൂരിപക്ഷവും സ്കൂളുകളാണെന്നതും അധ്യാപകർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളതും പരിഗണിച്ചാണ് തീരുമാനം. നിലവിലെ സാഹചര്യത്തിൽ ഡിസംബർ 5 കഴിഞ്ഞാൽ അവധി ദിനങ്ങളും വോട്ടെടുപ്പും വോട്ടെണ്ണലിനും ശേഷം മാത്രമേ പരീക്ഷ നടത്താനാകൂ.

ഡിസംബർ 13 ന് തിരഞ്ഞെടുപ്പ് ഫലം വന്നു കഴിഞ്ഞാൽ പിന്നെ ക്രിസ്മസ്‌ അവധിക്ക് മുൻപ് 15 മുതൽ 19 വരെ 5 പ്രവൃത്തി ദിവസങ്ങളാനുള്ളത്. 20 മുതൽ 28 വരെയാണ് സ്കൂളുകൾക്ക് ക്രിസ്മസ്‌ അവധി. രണ്ടാം ഘട്ട പരീക്ഷകൾ ഡിസംബറിലെ അവസാന ദിവസങ്ങളിലും ജനുവരി ആദ്യ വാരത്തിലുമായി നടത്തേണ്ടി വരും.

ക്രിസ്മസ്‌ അവധി കഴിഞ്ഞതിന് ശേഷം എല്ലാ പരീക്ഷകളും ഒരുമിച്ച് നടത്താനുള്ള സാധ്യതകളും പരിഗണിച്ചേക്കാം. വിദ്യാഭ്യാസ ഗുണനിലവാര അവലോകന സമിതി യോഗം ചേർന്നാകും അന്തിമ തീരുമാനമെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *