ശബരിമല സ്വർണ മോഷണ കേസിൽ എസ്ഐടി പരിശോധന പൂർത്തിയായി. ഇന്ന് പുലര്‍ച്ചെയാണ് പരിശോധന അവസാനിച്ചത്. സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. സോപാനത്തെ പാളികൾ തിരികെ സ്ഥാപിച്ചു. പരിശോധന അവസാനിച്ചതിന് പിന്നാലെ എസ് ഐ ടി സംഘം ശബരിമലയിൽ നിന്നും മടങ്ങി.
അതേസമയം, എസ്ഐടി സംഘം ശ്രീകോവിലിലെ കട്ടിളപ്പാളി, ദ്വാരപാലക ശില്പം എന്നിവിടങ്ങളിലെ പൂശിയ സ്വര്‍ണത്തിൻ്റെയും ചെമ്പിൻ്റെയും സാമ്പിളുകളാണ് ശേഖരിച്ചത്. 2019ൽ ഉണ്ണികൃഷ്ണൻ പോറ്റി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷന് കൈമാറിയ ശേഷം പുനഃസ്ഥാപിച്ച പാളികളിലെ നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ അളവും ഗുണവും പരിശോധിക്കാനാണ് ഹൈക്കോടതി നിര്‍ദേശപ്രകാരം ശാസ്ത്രീയ പരിശോധന നടത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് ഒരുമണിക്ക് നട അടച്ചശേഷമായിരുന്നു തന്ത്രിയുടെ അനുമതിയോടെയുള്ള സാംപിള്‍ ശേഖരണം നടത്തിയത്. എസ്ഐടി എസ് പി എസ്. ശശിധരൻ്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് പരിശോധന നടത്തിയത്. പരിശോധനയ്ക്ക് പിന്നാലെ പാളികൾ പുനഃസ്ഥാപിച്ചു.
