ഡൽഹി: തലസ്ഥാന നഗരിയിൽ 1500 ലിറ്ററിലധികം വ്യാജ നെയ്യ് നിർമ്മിച്ചിരുന്ന ഫാക്ടറി പോലീസ് കണ്ടെത്തി. ഡൽഹിയിലെ അലിപൂരിലാണ് സംഭവം. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വൻതോതിലുള്ള തട്ടിപ്പ് പുറത്തുവന്നത്.
ആലിപൂരിലെ ഖേഡ കലാനിലുള്ള ബൻസാൽ അഗ്രോ ഫുഡ് ഇൻഡസ്ട്രീസിന്റെ ഫാക്ടറി വളപ്പിൽ നടത്തിയ സമഗ്രമായ പരിശോധനയിൽ, വിതരണത്തിനായി തയ്യാറാക്കി വെച്ച നിലയിൽ വൻതോതിൽ വ്യാജ ദേശി നെയ്യ് കണ്ടെടുത്തു. എൻടിസി ഇആർടിഎച്ച് വേദിക് ദേശി നെയ്യ്, ഗൗ അമൃത്, നാംദേവ് ദേശി നെയ്യ്, എൻടിസി സരസ് ഗോൾഡ്, എൻഎസ് നാദൻ സരസ് തുടങ്ങി വിവിധ ബ്രാൻഡുകളുടെ പേരിലാണ് ഈ വ്യാജ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാൻ ശ്രമിച്ചത്.
വ്യാജ നെയ്ക്ക് യഥാർത്ഥ നെയ്യുടെ ഗന്ധം വരുത്താൻ ഉപയോഗിച്ചിരുന്ന 55 ലിറ്ററിലധികം എസൻസും പോലീസ് ഇവിടെ നിന്ന് കണ്ടെടുത്തു.
ഫാക്ടറിയുടെ നടത്തിപ്പുകാരൻ ഗ്യാനേന്ദ്ര സിംഗ് ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു. “ഇയാൾ 1995 മുതൽ വ്യാജ ദേശി നെയ്യ് നിർമ്മിക്കുന്നുണ്ട്. 2014 മുതൽ നിലവിലെ വിലാസത്തിൽ ഇത് നിർമ്മിച്ചു വരികയായിരുന്നു. ഡൽഹിയിലും സമീപ സംസ്ഥാനങ്ങളിലും ഇയാൾ വ്യാജ ദേശി നെയ്യ് വിതരണം ചെയ്തിരുന്നു,” ഡിസിപി (ഔട്ടർ നോർത്ത്) ഹരേശ്വർ സ്വാമി അറിയിച്ചു. നിലവാരം കുറഞ്ഞതും ആരോഗ്യത്തിന് ഹാനികരവുമായ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിച്ച് ഉപഭോക്താക്കളെ കബളിപ്പിച്ചതിനും പൊതുജനാരോഗ്യത്തിന് ഭീഷണിയുയർത്തിയതിനും ഇയാൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചു.
