ന്യൂഡല്‍ഹി: ആര്‍എസ്എസ് അനുകൂല സംഘടനയായ എച്ച്ആര്‍ഡിഎസിന്റെ പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരം ഏറ്റുവാങ്ങില്ലെന്ന് ശശി തരൂര്‍ എംപി. താനുമായി കൂടിയാലോചിക്കാതെയും അറിയിക്കാതെയുമാണ് പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് ശശി തരൂര്‍ അറിയിക്കുന്നത്.

മറ്റൊരു പരിപാടിയുമായി ശശി തരൂര്‍ കൊല്‍ക്കത്തയിലേക്ക് പോകുമെന്നും എംപിയുടെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. കോണ്‍ഗ്രസിനുള്ളില്‍ തന്നെ വലിയ വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് പുരസ്‌കാരം വാങ്ങില്ലെന്ന് ശശി തരൂര്‍ വ്യക്തമാക്കിയിരിക്കുന്നത്.

പുരസ്‌കാരത്തിനായി പേര് വെച്ചത് തന്നോട് ചോദിക്കാതെയാണെന്നും മാധ്യമങ്ങളിലൂടെയാണ് പുരസ്‌കാരം അറിഞ്ഞതെന്നും ശശി തരൂര്‍ വ്യക്തമാക്കി. ശശി തരൂരിന് സവര്‍ക്കര്‍ പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ കടുത്ത എതിര്‍പ്പ് ഉയര്‍ന്നിരുന്നു. സവര്‍ക്കറിന്റെ പേരിലുള്ള ഒരു അവാര്‍ഡും പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിക്കാന്‍ പാടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു.

ശശി തരൂര്‍ അവാര്‍ഡ് നിരസിക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താനും ആവശ്യപ്പെട്ടിരുന്നു. ഇന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ശശി തരൂരിന് പുരസ്‌കാരം സമ്മാനിക്കുമെന്നായിരുന്നു എച്ച്ആര്‍ഡിഎസ് അറിയിച്ചത്. പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ശശി തരൂര്‍ സന്നദ്ധത അറിയിച്ചതായും സംഘടന പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *