ഈറോഡ്: ഭരണകക്ഷിയായ ഡിഎംകെ സർക്കാരിനെതിരെ രൂക്ഷമായ ആക്രമണമഴിച്ചുവിട്ട് നടനും ടിവികെ നേതാവുമായ വിജയ്. ഈറോഡിൽ നടന്ന കൂറ്റൻ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിഎംകെ ഒരു ‘ദുഷ്ടശക്തി’യാണെന്നും 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ അവർക്ക് തക്കതായ മറുപടി നൽകുമെന്നും വിജയ് പ്രഖ്യാപിച്ചു. ഭരണപരാജയം, അഴിമതി, പാലിക്കാത്ത വാഗ്ദാനങ്ങൾ എന്നിവ ഉയർത്തിക്കാട്ടിയാണ് വിജയ് പ്രസംഗിച്ചത്. നീറ്റ് നിരോധനം, വിദ്യാഭ്യാസ വായ്പകൾ എഴുതിത്തള്ളൽ തുടങ്ങിയ വാഗ്ദാനങ്ങൾ നൽകി ഡിഎംകെ ജനങ്ങളെ വഞ്ചിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.

മഞ്ഞൾ കൃഷിക്ക് പേരുകേട്ട ഈറോഡിന്റെ പാരമ്പര്യത്തെ വിജയ് പ്രസംഗത്തിൽ എടുത്തുപറഞ്ഞു. മഞ്ഞളിന്റെ മൂല്യം വർദ്ധിപ്പിക്കാൻ സർക്കാർ ഒന്നും ചെയ്തില്ലെന്നും കരിമ്പ്, നെല്ല് സംഭരണത്തിൽ വൻ അഴിമതിയാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കാലിങ്കരായൻ കനാലിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം, ഭവാനി, നോയൽ, അമരാവതി നദികളെ ബന്ധിപ്പിക്കുമെന്ന വാഗ്ദാനം എവിടെപ്പോയി എന്നും ചോദിച്ചു. അനിയന്ത്രിതമായ മണൽ ഖനനത്തിനെതിരെ ജാഗ്രത പാലിച്ചില്ലെങ്കിൽ ഇവിടുത്തെ ചുവന്ന മണ്ണ് നഷ്ടപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സാമൂഹിക പരിഷ്കർത്താവ് പെരിയാറിനെ ‘ഈറോഡിലെ ഉരുക്കുമനുഷ്യൻ’ എന്ന് വിശേഷിപ്പിച്ച വിജയ്, പെരിയാറിന്റെ പേര് കൊള്ളയടിക്കാൻ ഉപയോഗിക്കുന്നവർ തന്റെ രാഷ്ട്രീയ ശത്രുക്കളാണെന്ന് വ്യക്തമാക്കി. അണ്ണാദുരൈയുടെയും എംജിആറിന്റെയും പാത പിന്തുടരുന്നതിൽ തനിക്ക് ആർക്കും പരാതിപ്പെടാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ പ്രസംഗങ്ങൾ സിനിമാ ഡയലോഗുകളാണെന്ന വിമർശനത്തെ വിജയ് തള്ളി. “ഞാൻ സിനിമയിൽ വന്നിട്ട് 34 വർഷമായി. ജനങ്ങളുമായുള്ള ഈ ബന്ധം പുതിയതല്ല. എന്ത് ഗൂഢാലോചന നടത്തിയാലും വിജയിയെ തകർക്കാൻ കഴിയില്ല,” അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. നെയ്ത്തുകാരുടെ വേതന കുടിശ്ശികയും ചെറുകിട വ്യവസായങ്ങൾ നേരിടുന്ന വൈദ്യുതി നിരക്ക് വർദ്ധനയും സർക്കാർ അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുൻ മന്ത്രി സെങ്കോട്ടയ്യൻ ടിവികെയിൽ ചേർന്നത് പാർട്ടിക്ക് വലിയ കരുത്താണെന്ന് വിജയ് പറഞ്ഞു. ചടങ്ങിനിടെ സെങ്കോട്ടയ്യൻ വിജയ്‌ക്ക് ‘സെങ്കോൾ’ (രാജദണ്ഡം) സമ്മാനിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നിലയെയും സ്ത്രീ സുരക്ഷയെയും ചോദ്യം ചെയ്ത വിജയ്, 2026-ൽ തമിഴ്‌നാട്ടിൽ ഒരു ‘ശുദ്ധമായ ശക്തി’ അധികാരത്തിൽ വരുമെന്ന് പ്രഖ്യാപിച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *