കോഴിക്കോട്: ഫറോക്കിൽ ഭർത്താവിന്റെ ക്രൂരമായ ആക്രമണത്തിന് ഇരയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. കരുവൻതിരുത്തി സ്വദേശി മുനീറ (38) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ ഭർത്താവ് ജബ്ബാർ മുനീറയെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തലയ്ക്കും കഴുത്തിനും കൈകൾക്കും ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന മുനീറ ഞായറാഴ്ച പുലർച്ചെയാണ് മരണത്തിന് കീഴടങ്ങിയത്.

ഫാറൂഖ് കോളേജിന് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു ദമ്പതികൾ. സമീപത്തെ സൂപ്പർമാർക്കറ്റിലെ ജീവനക്കാരിയായിരുന്നു മുനീറ. സംഭവദിവസം രാവിലെ ജോലിക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ ജബ്ബാർ പണം ആവശ്യപ്പെടുകയും മുനീറ ഇത് നിഷേധിച്ചതുമാണ് അക്രമത്തിന് കാരണമായത്. മുറിയിൽ പൂട്ടിയിട്ട ശേഷം വെട്ടുകത്തി ഉപയോഗിച്ച് ജബ്ബാർ മുനീറയെ ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ചു കിടന്ന മുനീറയെ ആശുപത്രിയിലെത്തിച്ചത്.

പ്രതിയായ ജബ്ബാറിനെ സംഭവദിവസം തന്നെ ഫറോക്ക് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ലഹരിക്ക് അടിമയായ ഇയാൾ സ്ഥിരമായി വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഒരു വർഷം മുൻപും സമാനമായ രീതിയിൽ ഇയാൾ മുനീറയെ വധിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ പിന്നീട് കുടുംബജീവിതം മുന്നോട്ടു കൊണ്ടുപോകണമെന്ന ആഗ്രഹത്താൽ മുനീറ തന്നെയാണ് ജബ്ബാറിനെ വീണ്ടും ഒപ്പം താമസിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *