ഡൽഹി: ഉന്നാവ് ബലാത്സംഗക്കേസിൽ സുപ്രധാന ഇടപെടലുമായി സുപ്രീം കോടതി. മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാറിന്റെ ശിക്ഷ മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്ത ഡൽഹി ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സിബിഐ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നിർണ്ണായക നടപടി.
കേസിൽ കൂടുതൽ വാദം കേൾക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി, ഹൈക്കോടതി ഉത്തരവ് തൽക്കാലം റദ്ദാക്കുകയാണെന്ന് അറിയിച്ചു. സാധാരണഗതിയിൽ ഇത്തരം കേസുകളിൽ ജാമ്യം നൽകിയാൽ അത് റദ്ദാക്കാറില്ലെങ്കിലും ഉന്നാവ് കേസിന്റെ സാഹചര്യം അതീവ ഗുരുതരമാണെന്ന് കോടതി നിരീക്ഷിച്ചു.
സിബിഐയുടെ വാദങ്ങൾ മുഖവിലയ്ക്കെടുത്ത കോടതി, അതിജീവിതയ്ക്ക് ആവശ്യമായ എല്ലാ നിയമസഹായങ്ങളും ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ സെംഗാറിന് വിചാരണ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെയുള്ള അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ശിക്ഷ മരവിപ്പിച്ചത്.
