മലപ്പുറം: കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ എംഎൽഎ പിവി അൻവർ ഇഡിയുടെ ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകില്ല. ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഇഡിയോട് ഒരുദിവസത്തേക്ക് ചോദ്യം ചെയ്യൽ മാറ്റിവെക്കണമെന്ന് അഭ്യർത്ഥിക്കുകയായിരുന്നു. ജനുവരി 7-ന് ഹാജരാകാൻ ഇഡി ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. കെഎഫ്‌സി ഉദ്യോഗസ്ഥരുടെ സഹായത്തോടെ വായ്പ ദുരുപയോഗം നടത്തിയതായി ഇഡി റെയ്ഡിൽ കണ്ടെത്തിയിരുന്നു.
അൻവറിന്റെ ഡ്രൈവറുടെയും ബന്ധുക്കളുടെയും പേരിൽ ആരംഭിച്ച ബെനാമി സ്ഥാപനങ്ങൾക്കായി കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്ന് 12 കോടി രൂപ വായ്പ അനുവദിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഒരേ വസ്തു തന്നെ ആവർത്തിച്ച് പണയം വെച്ചാണ് വിവിധ ഘട്ടങ്ങളിലായി ഇത്രയും വലിയ തുക ലോൺ എടുത്തതെന്ന് പരിശോധനയിൽ വ്യക്തമായി. കെഎഫ്‌സിയിൽ നിന്ന് ബിസിനസ് ആവശ്യങ്ങൾക്കായി എടുത്ത ഈ തുക പിവിആർ ടൗൺഷിപ്പ് പദ്ധതിക്കായാണ് യഥാർത്ഥത്തിൽ വിനിയോഗിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ അൻവറിന്റെ ബെനാമികളെയും ബന്ധുക്കളെയും ഇഡി വിശദമായി ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച നിർണ്ണായക വിവരങ്ങളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് ഇപ്പോൾ അൻവറിന് നേരിട്ട് ഹാജരാകാൻ സമൻസ് അയച്ചിരിക്കുന്നത്.
