അമേരിക്കയിലെ മിനിയാപൊളിസിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ ഒരു സ്ത്രീയെ വെടിവച്ചുകൊന്നതിനെ തുടർന്ന് സംഘർഷം. പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടി. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾക്കിടെ ഉദ്യോഗസ്ഥനു മേൽ കാർ ഇടിപ്പിക്കാൻ ശ്രമിച്ചപ്പോൾ സ്വരക്ഷാർത്ഥം ഉദ്യോഗസ്ഥൻ വെടിവയ്ക്കുകയായിരുന്നുവെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് വ്യക്തമാക്കി.
ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ വാദം ശരിവച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും രംഗത്തുവന്നു. സ്ത്രീ ഫെഡറൽ ഏജന്റുമാരെ ലക്ഷ്യം വച്ചെന്നും ട്രംപ് പറഞ്ഞു. ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ വാദം കളവാണെന്ന് മിനിയാപൊളിസ് മേയർ ജേക്കബ് ഫ്രേ വ്യക്തമാക്കി. ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് ഉദ്യോഗസ്ഥർ നഗരം വിട്ടുപോകണമെന്നും മേയർ ആവശ്യപ്പെട്ടു.
37 വയസ്സുകാരിയായ റെനി നിക്കോൾ ഗുഡ് എന്ന അമേരിക്കൻ പൗരയാണ് കൊല്ലപ്പെട്ടത്. സംഭവം നടന്നത് 2020ൽ ആഫ്രിക്കൻ-അമേരിക്കനായ ജോർജ് ഫ്ളോയിഡിനെ പൊലീസ് ഓഫീസർ കൊലപ്പെടുത്തിയ പ്രദേശത്തിനടുത്താണ്. 2024നുശേഷം ഇമിഗ്രേഷൻ നടപടികളുമായി ബന്ധപ്പെട്ട് അമേരിക്കയിൽ നടക്കുന്ന അഞ്ചാമത്തെ മരണമാണ് നിക്കോൾ ഗുഡിന്റേത്.
