കൊല്ലം: പുനലൂരിൽ വീട് കേന്ദ്രീകരിച്ച് അനധികൃത മദ്യവിൽപ്പന നടത്തിവന്ന വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരംമല സ്വദേശി ശശിധരനെയാണ് (73) പുനലൂർ പോലീസ് പിടികൂടിയത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 150-ഓളം കുപ്പികളിലായി സൂക്ഷിച്ചിരുന്ന 68 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും വിൽപ്പനയിലൂടെ ലഭിച്ച 89,000 രൂപയും പിടിച്ചെടുത്തു. രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് വൻ മദ്യശേഖരം കണ്ടെത്തിയത്. മുൻപും സമാനമായ കേസുകളിൽ പ്രതിയായ ശശിധരനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.

സംസ്ഥാനത്തെ ബാറുകളിലും എക്‌സൈസ് ഓഫീസുകളിലും വിജിലൻസ് നടത്തിയ ‘ഓപ്പറേഷൻ ബാർ കോഡ്’ മിന്നൽ പരിശോധനയിൽ ഞെട്ടിക്കുന്ന ക്രമക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നത്. എക്‌സൈസ് ഉദ്യോഗസ്ഥർ ബാറുകളിൽ നിന്ന് വ്യാപകമായി മാസപ്പടി വാങ്ങുന്നുണ്ടെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ആലപ്പുഴയിലെ ഒരു ബാറിൽ നിന്ന് മാത്രം 3,56,000 രൂപ ഉദ്യോഗസ്ഥർക്ക് നൽകിയതിന്റെ രേഖകളും ഇത് മാനേജർ എം.ഡിക്ക് അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളും വിജിലൻസ് പിടിച്ചെടുത്തു. ലിസ്റ്റിൽ ഡെപ്യൂട്ടി കമ്മീഷണർ മുതൽ ഇൻസ്‌പെക്ടർമാർ വരെയുള്ളവരുടെ പേരുകളുണ്ട്.

കൽപ്പറ്റയിലെ ഒരു എക്‌സൈസ് ഉദ്യോഗസ്ഥന്റെ അക്കൗണ്ടിലേക്ക് സംശയാസ്പദമായ രീതിയിൽ മൂന്ന് ലക്ഷം രൂപ എത്തിയതായും പരിശോധനയിൽ തെളിഞ്ഞു. ഇതിനുപുറമെ, ബാറുകളിൽ മദ്യത്തിന്റെ അളവിൽ കുറവ് വരുത്തുക, സ്റ്റോക്ക് രജിസ്റ്റർ സൂക്ഷിക്കാതിരിക്കുക, നിശ്ചിത സമയപരിധി ലംഘിച്ച് പ്രവർത്തിക്കുക തുടങ്ങിയ നിയമലംഘനങ്ങളും വ്യാപകമാണ്. സെക്കൻഡ്‌സ് മദ്യവിൽപ്പന തടയുന്നതിലും മദ്യ സാമ്പിളുകൾ ശേഖരിക്കുന്നതിലും എക്‌സൈസ് വകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചതായും വിജിലൻസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *