റെയിൽവേയിലെ ജോലിക്ക് പകരമായി ഭൂമി കൈക്കലാക്കിയെന്ന കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനും കുടുംബത്തിനും കനത്ത തിരിച്ചടി. ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്രി ദേവി, മക്കളായ തേജസ്വി യാദവ്, മിസ ഭാരതി എന്നിവരടക്കം 41 പേർക്കെതിരെ ഡൽഹി റൗസ് അവന്യൂ കോടതി കുറ്റം ചുമത്തി. ലാലുവും കുടുംബവും സമർപ്പിച്ച കുറ്റവിമുക്തമാക്കൽ ഹർജികൾ തള്ളിക്കൊണ്ടാണ് പ്രത്യേക ജഡ്ജി വിശാൽ ഗോഗ്നെ വിധി പുറപ്പെടുവിച്ചത്.

യാദവ് കുടുംബം ഒരു ‘ക്രിമിനൽ സിൻഡിക്കറ്റ്’ പോലെയാണ് പ്രവർത്തിച്ചതെന്ന് കോടതി നിരീക്ഷിച്ചു. റെയിൽവേ മന്ത്രാലയത്തെ ലാലു പ്രസാദ് യാദവ് സ്വന്തം സ്വകാര്യ സ്വത്തായിട്ടാണ് കൈകാര്യം ചെയ്തതെന്നും, പൊതു തൊഴിലവസരങ്ങൾ സ്വന്തം ലാഭത്തിനായി വിലപേശൽ വസ്തുവാക്കി മാറ്റിയെന്നും കോടതി കുറ്റപ്പെടുത്തി. റെയിൽവേ ഉദ്യോഗസ്ഥരുടെയും അടുത്ത സഹായികളുടെയും ഒത്താശയോടെ വലിയ രീതിയിലുള്ള ഗൂഢാലോചനയാണ് നടന്നതെന്നും കോടതി വ്യക്തമാക്കി.

കേസിൽ ആകെ പ്രതിപ്പട്ടികയിലുണ്ടായിരുന്നവരിൽ 41 പേർക്കെതിരെ കുറ്റം ചുമത്തിയപ്പോൾ, തെളിവുകളുടെ അഭാവത്തിൽ 52 പേരെ കോടതി വെറുതെ വിട്ടു. റെയിൽവേ മന്ത്രിയായിരുന്ന കാലഘട്ടത്തിൽ നിയമനങ്ങൾക്ക് പകരമായി ഉദ്യോഗാർത്ഥികളിൽ നിന്ന് തുച്ഛമായ വിലയ്ക്ക് ഭൂമി എഴുതിവാങ്ങി എന്നതാണ് ഇവർക്കെതിരെയുള്ള പ്രധാന ആരോപണം. കോടതി വിധി ലാലു പ്രസാദ് യാദവിനും ആർജെഡിക്കും വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *