തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞ തന്ത്രിയെ ഡിസ്ചാർജ് ചെയ്തു. ഇന്ന് ഉച്ചയോടെയാണ് ഡിസ്ചാർജ് ചെയ്തത്. മെഡിക്കൽ കോളജിലെ MICU 1ൽ ആയിരുന്നു തന്ത്രിയെ പ്രവേശിപ്പിച്ചിരുന്നത്. പരിശോധന ഫലങ്ങൾ എല്ലാം സാധാരണ ഗതിയിലായതോടെയാണ് ആശുപത്രി വിട്ടത്. തിരികെ പൂജപ്പുര സ്പെഷ്യൽ സബ് ജയിലിലേക്കാണ് കൊണ്ടുപോയത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്നലെയാണ് തന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അതേസമയം, ശബരിമല സ്വർണ്ണ മോഷണ കേസിൽ തന്ത്രി കണ്‌ഠരര് രാജീവരുടെ സാമ്പത്തിക ഇടപാടുകളിൽ എസ്ഐടി അന്വേഷിക്കും. ശബരിമലയിലെ സ്വർണ്ണ മോഷണത്തിൽ തന്ത്രി ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ലാഭം ഉണ്ടാക്കിയിട്ടുണ്ടോ എന്നതിനാണ് എസ് ഐ ടി അന്വേഷണം നടത്തുന്നത്. ശബരിമല സ്വർണ്ണ മോഷണക്കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി 2007 മുതല്‍ തന്ത്രി കണ്ഠര് രാജീവർക്ക് ബന്ധമുണ്ട്.
ഈ സാഹചര്യത്തിലാണ് ഇവർ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിലേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം ആരംഭിച്ചത്. ഇവരുടെ ബാങ്ക് ഇടപാടുകൾ തന്ത്രിയുടെ സാമ്പത്തിക സ്രോതസ്സുകൾ അടക്കമുള്ളവ എസ്ഐടി പരിശോധിക്കുന്നുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റി സ്പോൺസറായി ശബരിമലയിൽ വളരുന്നതിനും സ്വർണ മോഷണത്തിന് മൗനാനുവാദം നൽകിയതും തന്ത്രിയാണെന്ന് എസ് ഐ ടി കണ്ടെത്തിയിരുന്നു
