പൊന്നാനി: വീടിനുള്ളിലെ ശുചിമുറിയിൽ കഞ്ചാവ് ചെടികൾ വളർത്തിയ യുവാവിനെ പോലീസ് പിടികൂടി. പുതുപൊന്നാനി പൊന്നാക്കാരന്റെ വീട്ടിൽ ഹക്കീം (ചോട്ടാ ഹക്കീം-30) ആണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെത്തുടർന്ന് പൊന്നാനി ഇൻസ്‌പെക്ടർ എസ്. അഷ്റഫിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഒളിപ്പിച്ചു വളർത്തിയിരുന്ന പതിനഞ്ചോളം കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
എട്ടു വർഷം മുൻപ് നടന്ന ഒരു വാഹനാപകടത്തിൽ ഹക്കീമിന് വലത് കാൽപാദം നഷ്ടപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ ലഹരിവില്പനയിലേക്ക് തിരിഞ്ഞതെന്ന് പോലീസ് പറയുന്നു. ലഹരി ഇടപാടുകൾ നടത്തുന്നതായി പോലീസിന് നേരത്തെ സൂചന ലഭിച്ചിരുന്നു. എസ്‌ഐ ആന്റോ ഫ്രാൻസിസ്, എഎസ്‌ഐ എലിസബത്, സീനിയർ സിവിൽ പോലീസ് ഓഫീസർ നാസർ, സിവിൽ പോലീസ് ഓഫീസർമാരായ കൃപേഷ്, ഹരിപ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
