മലപ്പുറം: നാടിനെ നടുക്കി മലപ്പുറം തൊടിയപുലത്ത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി കൊല്ലപ്പെട്ടു. വാണിയമ്പലത്തിനും തൊടിയപുലത്തിനും ഇടയിലുള്ള റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിലാണ് കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്തായ 16 വയസ്സുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെ കരുവാരക്കുണ്ട് ഗവ.ഹയർ സെക്കന്ററി സ്‌കൂളിലേക്ക് പോയ പെൺകുട്ടി വൈകുന്നേരമായിട്ടും തിരികെ വീട്ടിലെത്താതിരുന്നതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്. ഇന്നലെ രാവിലെ 9:30-ന് കരുവാരകുണ്ട് സ്കൂൾ പടിയിൽ ബസിറങ്ങിയ കുട്ടിയെ പിന്നീട് ആരും കണ്ടിട്ടില്ലായിരുന്നു. സ്‌കൂൾ യൂണിഫോമിലായിരുന്ന പെൺകുട്ടിയെ കഴുത്ത് ഞരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
പ്ലസ് വൺ വിദ്യാർത്ഥിയായ പ്രതി പോലീസിനോട് കുറ്റസമ്മതം നടത്തിയതായാണ് വിവരം. സംശയം തോന്നി പോലീസ് കസ്റ്റഡിയിലെടുത്തപ്പോൾ പ്രതി തന്നെയാണ് മൃതദേഹം ഒളിപ്പിച്ച സ്ഥലം കാണിച്ചു കൊടുത്തത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്നും പോലീസ് അറിയിച്ചു.
കൊല്ലപ്പെട്ട പെൺകുട്ടിയും പിടിയിലായ സുഹൃത്തും ഒരേ സ്കൂളിലാണ് പഠിക്കുന്നത്.
