“എനിക്കൊരിക്കലും അവിടെ ഏകാന്തത അനുഭവിക്കേണ്ടി വന്നിട്ടില്ല, എപ്പോഴും ഭൂമിയിലുള്ളവരുമായി സംഭാഷണത്തിൽ ഏർപ്പെട്ടു കൊണ്ടിരുന്നിരുന്നു” അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഏകാന്തത അനുഭവപ്പെട്ടിരുന്നോ എന്ന റിമ കല്ലിങ്കലിന്റെ ചോദ്യത്തിനുള്ള മറുപടി പറയുകയായിരുന്നു സുനിത വില്യംസ്. കോഴിക്കോട് ബീച്ചിൽ നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ രണ്ടാം ദിനത്തിൽ എഴുത്തോല വേദിയിൽ കുട്ടികൾക്കായുള്ള സാഹിത്യോത്സവമായിരുന്നു വേദി.
നാസയുടെ ഒഫീഷ്യൽ യൂണിഫോം ധരിച്ചായിരുന്നു സുനിതാ വില്യംസ് വേദിയിലേക്ക് എത്തിയത്. ഇത് കാണികളുടെ ആവേശത്തിന് കൂടുതൽ മിഴിവേകി. ഒരു ന്യൂറോ സയന്റിസ്റ്റിന്റെ മകൾ എന്ന പരിഗണന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ സ്വാധീനിച്ചിട്ടുണ്ടോ എന്ന റിമ കല്ലിങ്കലിന്റെ ചോദ്യത്തിന്, ഏതൊരു സാമൂഹിക സാമ്പത്തിക പശ്ചാത്തലത്തിൽ നിന്നുള്ളവർക്കും തങ്ങളുടെ പാഷന് ഫോളോ ചെയ്തു ജീവിതവിജയം കൈവരിക്കാൻ സാധിക്കുമെന്ന് സുനിത വില്യംസ് പറഞ്ഞു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ തൻറെ അനുഭവങ്ങളുടെ ദൃശ്യങ്ങൾ വീഡിയോ രൂപത്തിൽ വിദ്യാർത്ഥികൾക്കായി പ്രദർശിപ്പിക്കുകയും അതിൻറെ സാങ്കേതിക വിശദാംശങ്ങൾ വിദ്യാർത്ഥികൾക്കായി വിശദീകരിക്കുകയും ചെയ്തു.
വേദിയില്‍ പ്രദര്‍ശിപ്പിച്ച പിറന്നാളാഘോഷം, ബഹിരാകാശ നിലയത്തിലെ വ്യായാമം, തുടങ്ങിയവയുടെ രസകരമായ ദൃശ്യങ്ങൾ കാണികള്‍ക്ക് ആവേശമായി.
ലോകമെമ്പാടുമുള്ള വനിതകൾക്കും വിദ്യാർത്ഥികൾക്കും വലിയ പ്രചോദനമായ താങ്കളുടെ പ്രചോദനം ആരാണ് എന്ന കാണിയുടെ ചോദ്യത്തിന്, തൻറെ മാതാപിതാക്കളാണ് ഏറ്റവും വലിയ പ്രചോദനം എന്നാണ് സുനിതാ വില്യംസ് മറുപടി നൽകിയത്. ജീവിത വിജയത്തിന് ജിജ്ഞാസയാണോ ബുദ്ധിശക്തിയാണോ പ്രധാനം എന്ന് ചോദിച്ചപ്പോൾ, ജിജ്ഞാസയാണ് ജീവിതത്തിൽ ഏറ്റവും അത്യാവശ്യമായ ഘടകം, അത് നിങ്ങളെ പഠിക്കാനും വളരാനും മുന്നോട്ട് കൊണ്ടുപോകാനും സഹായിക്കും എന്നും സുനിത വില്യംസ് മറുപടി നൽകി.
