വിജയ് നായകനാകുന്ന ‘ജനനായകൻ’ എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട സെൻസർ സർട്ടിഫിക്കറ്റ് കേസിൽ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് എം എം ശ്രീവാസ്തവ അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. രാവിലെ പത്തരയ്ക്ക് ആദ്യ കേസായി തന്നെ ‘ജനനായകൻ’ കോടതി പരിഗണിച്ചേക്കും. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി എത്തുന്ന വിജയ് ചിത്രമായതിനാൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ഈ വിധി കാത്തിരിക്കുന്നത്. സുപ്രീം കോടതിയുടെ പ്രത്യേക നിർദ്ദേശപ്രകാരം ഈ മാസം 20-ന് തന്നെ കേസിലെ വാദം പൂർത്തിയായിരുന്നു.
ചിത്രം റിവൈസിങ് കമ്മിറ്റിയ്ക്ക് വിടാനുള്ള സെൻസർ ബോർഡ് ചെയർമാന്റെ തീരുമാനത്തെ നിർമ്മാതാക്കൾ ചോദ്യം ചെയ്തില്ലെന്നും, മറുപടി നൽകാൻ സിംഗിൾ ബെഞ്ച് ആവശ്യത്തിന് സമയം അനുവദിച്ചില്ലെന്നുമാണ് സിബിഎഫ്സിയുടെ പ്രധാന വാദം. എന്നാൽ, സെൻസർ ബോർഡ് നിർദ്ദേശിച്ച മാറ്റങ്ങളെല്ലാം സിനിമയിൽ വരുത്തിയിട്ടും അകാരണമായി സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ച് റിലീസ് വൈകിപ്പിക്കുന്നു എന്നാണ് നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസിന്റെ നിലപാട്.
