സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നുമാണ് ഇന്ന് വില താഴ്ന്നത്. പവന് 1,24,080 രൂപ എന്ന നിലയിലേക്കാണ് വില എത്തിയത്. ഇന്ന് മാത്രം രണ്ടുതവണയായി വില കുറഞ്ഞു എന്നത് ശ്രദ്ധേയമാണ്. ഗ്രാമിന് 785 രൂപയുടെ കുറവാണ് ഇന്ന് വിപണിയിൽ ഉണ്ടായത്. ആഗോള വിപണിയിൽ നിക്ഷേപകർ ലാഭമെടുപ്പ് നടത്തിയതും ഡോളർ കരുത്താർജ്ജിച്ചതുമാണ് വില താഴാൻ പ്രധാന കാരണമായത്.
നിലവിലെ വിലക്കുറവോടെ ഒരു പവൻ ആഭരണം വാങ്ങാൻ ജിഎസ്ടിയും ഹോൾമാർക്കിംഗ് ചാർജും ഉൾപ്പെടെ ഏകദേശം 1.45 ലക്ഷം രൂപ ചെലവ് വരും (പണിക്കൂലിക്ക് അനുസരിച്ച് ഇതിൽ മാറ്റം വരാം). അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാത്തതിനെ തുടർന്ന് ഡോളർ മൂല്യം വർദ്ധിച്ചതാണ് അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണത്തിനും വെള്ളിക്കും വില കുറയാൻ ഇടയാക്കിയത്. അതേസമയം, വില അല്പം താഴ്ന്നതോടെ സ്വർണ്ണത്തിലുള്ള നിക്ഷേപം വീണ്ടും വർദ്ധിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ വില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.
കഴിഞ്ഞ ഡിസംബർ 23-ന് പവന് ഒരു ലക്ഷം രൂപ പിന്നിട്ട സ്വർണ്ണവില കുതിപ്പ് തുടരുന്നത് സാധാരണക്കാരെ ആഭരണങ്ങൾ വാങ്ങുന്നതിൽ നിന്ന് പിന്നോട്ട് വലിക്കുന്നുണ്ട്. ആഗോള സമ്പദ്‌വ്യവസ്ഥയിലെ അനിശ്ചിതത്വം, ഇറാൻ-യുഎസ് സംഘർഷം, റഷ്യ-യുക്രെയ്ൻ യുദ്ധം തുടങ്ങിയ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ സ്വർണ്ണത്തെ ഇപ്പോഴും സുരക്ഷിത നിക്ഷേപമായി നിലനിർത്തുന്നു. അതുകൊണ്ടുതന്നെ ദീർഘകാലാടിസ്ഥാനത്തിൽ വിലയിൽ വീണ്ടും വർദ്ധനവുണ്ടാകാനാണ് സാധ്യത.
