ന്യൂ ഡൽഹി: ആഗോള വിപണിയിൽ തുടരുന്ന കടുത്ത അസ്ഥിരത കാരണം രാജ്യം വലിയ രീതിയിലുള്ള വിലക്കയറ്റ ഭീഷണി നേരിടുന്നതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഈ സാഹചര്യത്തിൽ രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാകാതിരിക്കാൻ ഇന്ധനം, വളം, വിദേശനാണ്യ ശേഖരം എന്നീ ‘3F’ കാര്യങ്ങളിൽ രാജ്യം അതീവ ശ്രദ്ധ പുലർത്തണമെന്ന് ധനമന്ത്രി അഭ്യർഥിച്ചു. മുംബൈയിൽ നടന്ന സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 37-ാം വാർഷികാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.
ഇറാൻ-അമേരിക്ക സംഘർഷവും പശ്ചിമേഷ്യൻ പ്രതിസന്ധിയും ആഗോള വിപണിയെ വൻതോതിൽ പിടിച്ചുലച്ചിരിക്കുകയാണ്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതിനാൽ കഴിഞ്ഞ 11 ദിവസത്തിനിടെ മാത്രം രാജ്യത്ത് പെട്രോൾ വില ലിറ്ററിന് 7.38 രൂപയാണ് വർധിച്ചത്. ഡോളർ ചോർച്ച തടഞ്ഞ് രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കേണ്ടത് ഇപ്പോൾ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് അനാവശ്യമായ വിദേശ ഇറക്കുമതികൾ ഒഴിവാക്കാനും, വിദേശ യാത്രകൾ തൽക്കാലം മാറ്റിവെക്കാനും, സ്വർണം വാങ്ങുന്നത് ഒരു വർഷത്തേക്ക് എങ്കിലും നിയന്ത്രിക്കാനുമുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ജനങ്ങൾ പൂർണ്ണമായി പാലിക്കണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടു.
പശ്ചിമേഷ്യൻ പ്രതിസന്ധി വെറുമൊരു നയതന്ത്ര പ്രശ്നം മാത്രമല്ലെന്നും അത് ഇന്ത്യയിലെ ബിസിനസ്സുകളെയും സാധാരണക്കാരെയും നേരിട്ട് ബാധിക്കുന്നുണ്ടെന്നും നിർമല സീതാരാമൻ ഓർമ്മിപ്പിച്ചു. പെട്രോൾ, ഡീസൽ വിലവർധനവിന്റെ ആഘാതത്തിൽനിന്ന് ജനങ്ങളെ സംരക്ഷിക്കാൻ എക്സൈസ് ഡ്യൂട്ടി കുറച്ചതിലൂടെ കേന്ദ്ര സർക്കാരിന് ഒരു ലക്ഷം കോടി രൂപയിലധികം വരുമാന നഷ്ടം സംഭവിച്ചിട്ടുണ്ട്. എന്നാൽ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ തകരുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ മന്ത്രി തള്ളി. ജിഎസ്ടി പിരിവ് റെക്കോർഡ് വേഗതയിൽ വർധിക്കുന്നതും ആഭ്യന്തര ഡിമാൻഡ് നിലനിൽക്കുന്നതും ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയ്ക്ക് തെളിവാണെന്ന് പറഞ്ഞ മന്ത്രി, ചെറുകിട-ഇടത്തരം മേഖലയിലെ 8.1 ലക്ഷം കോടി രൂപയുടെ കുടിശ്ശിക തീർക്കാൻ പൊതുമേഖലാ സ്ഥാപനങ്ങൾ അടിയന്തരമായി ശ്രദ്ധിക്കണമെന്നും നിർദേശിച്ചു.
