കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയിലെ അഭിമാനസ്തംഭമായി മാറുന്ന കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാർ 384.34 കോടി രൂപ ചിലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഈ ലോകോത്തര ചികിത്സാ കേന്ദ്രം നിർമ്മിച്ചത്. കളമശ്ശേരി മെഡിക്കൽ കോളേജ് ക്യാമ്പസിലെ 12.63 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ കേന്ദ്രം, കാൻസർ ചികിത്സയ്ക്കും ഗവേഷണത്തിനുമായി സമർപ്പിക്കപ്പെടുന്നതോടെ ദക്ഷിണേന്ത്യയിലെ തന്നെ പ്രധാനപ്പെട്ട ആരോഗ്യ കേന്ദ്രങ്ങളിൽ ഒന്നായി ഇത് മാറും. വൈകീട്ട് മൂന്ന് മണിക്കാണ് ഉദ്ഘാടന ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.
ഏകദേശം 6.3 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഒമ്പത് കെട്ടിടങ്ങളിലായാണ് സെന്റർ സജ്ജമാക്കിയിരിക്കുന്നത്. ആധുനിക ഓപ്പറേഷൻ തിയേറ്ററുകൾ, 16 ലിഫ്റ്റുകൾ, 550 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം എന്നിവയ്ക്ക് പുറമെ ഗവേഷണത്തിനായി മാത്രം 10,000 ചതുരശ്ര അടി സ്ഥലവും ഇവിടെ ഒരുക്കിയിട്ടുണ്ട്. സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ മികച്ച ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം കാൻസർ പ്രതിരോധ രംഗത്ത് പുത്തൻ ഗവേഷണങ്ങൾക്ക് ഈ സ്ഥാപനം വഴിതുറക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
