സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിക്കപ്പെട്ടതിനെ തുടർന്ന്, കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിൽ പ്രതിയും മുസ്ലീം ലീഗ് നേതാവുമായ ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാക്കണം, സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല, സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് എന്നീ ഉപാധികളോടെയാണ് ഷിംജിതയ്ക്ക് ജാമ്യം അനുവദിച്ചത്. ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി ആണ് ഷിംജിതയെ അറസ്റ്റ് ചെയ്തിരുന്നത്. ഷിംജിതയ്ക്ക് 21 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്.
അന്വേഷണ സംഘം കഴിഞ്ഞ ദിവസം കോടതിയിൽ അഡീഷണൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഷിംജിത വീഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് യുവാവ് ജീവനൊടുക്കിയത്. പിന്നാലെ ഒളിവിൽ പോയ ഷിംജിതയെ ബന്ധുവീട്ടിൽ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. നേരത്തെ കുന്ദമംഗലം കോടതി ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പിന്നാലെ ഇവർ സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു.
