കോഴിക്കോട്: കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കോഴിക്കോട്ടെ അമ്മത്തൊട്ടിലിൽ മൂന്നാമത്തെ കുഞ്ഞ്. കഴിഞ്ഞ ഓഗസ്റ്റിൽ കോഴിക്കോട് ബീച്ച് ആശുപത്രിയോട് ചേർന്ന് സ്ഥാപിച്ച അമ്മത്തൊട്ടിലിലാണ് കുഞ്ഞിനെ ലഭിച്ചത്. ചൊവ്വാഴ്ച രാത്രി 10:30-നാണ് മൂന്ന് ദിവസം പ്രായവും 2.200 ഗ്രാം ഭാരവുമുള്ള പെൺകുഞ്ഞിനെ കണ്ടത്.
കോഴിക്കോട്ടുകാരനും കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായിരുന്ന ഗീരിഷ് പുത്തഞ്ചേരിയുടെ ഓർമദിനത്തിലാണ് കുഞ്ഞിനെ ലഭിച്ചത്. അതിനാൽ കുഞ്ഞിന് ‘നിലാവ്’ എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി എൽ അരുൺ ഗോപി പത്രകുറിപ്പിൽ അറിയിച്ചു.
മിന്നാരം എന്ന സിനിമയ്ക്ക് വേണ്ടി അദ്ദേഹമെഴുതിയ ‘നിലാവേ മായുമോ’ എന്ന ഏറെ ജനപ്രിയമായ ഗാനത്തിൽ നിന്നാണ് കുഞ്ഞിന് നിലാവ് എന്ന് പേരിട്ടത്. കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പരിചരണാർഥം കഴിയുന്ന പുതിയ അതിഥി ആരോഗ്യവതിയാണെന്ന് അധികൃതർ അറിയിച്ചു.
