രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഈ മാസം 16ന് രാഹുല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. തുടര്‍ച്ചയായി മൂന്ന് ദിവസം രാവിലെ 10 മുതല്‍ വൈകീട്ട് നാലുവരെ രാഹുലിനെ ചോദ്യം ചെയ്യാമെന്നും കോടതി വ്യക്തമാക്കി.16ന് ഹാജരാകുമ്പോള്‍ രാഹുല്‍ മൊബൈല്‍ ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാക്കണം.
ഒപ്പം കേരളം വിട്ടുപോകരുതെന്നും പാസ്പോര്‍ട്ട് ഹാജരാക്കണമെന്നും കോടതി രാഹുലിനോട് നിര്‍ദേശിച്ചിട്ടുണ്ട്.രാഹുലിനെ ചോദ്യം ചെയ്യുന്ന സമയം കസ്റ്റഡിയിലുള്ളതായി കണക്കാക്കി ലൈംഗിക ശേഷി ഉള്‍പ്പടെ പരിശോധിക്കാമെന്നും കോടതി ഉത്തരവിലുണ്ട്.രാഹുലിനെ അറസ്റ്റ് ചെയ്താല്‍ ഒരു ലക്ഷം രൂപയുടെ ആള്‍ജാമ്യത്തില്‍ വിട്ടയയ്ക്കണം.എല്ലാ രണ്ടാം ശനിയാഴ്ചയും രാവിലെ പത്തിനും പതിനൊന്നിനും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം.
പരാതിക്കാരിയെയോ മറ്റ് സാക്ഷികളെയോ സ്വാധീനിക്കരുതെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കി.
ബലാത്സംഗക്കേസില്‍ രാഹുല്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് നിരീക്ഷിച്ചായിരുന്നു തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി രാഹുലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തള്ളിയത്.യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും പിന്നീട് നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയതിന് തെളിവുണ്ടെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഇതെത്തുടര്‍ന്നാണ് രാഹുല്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.കേസില്‍ കക്ഷി ചേര്‍ന്ന അതിജീവിത രാഹുൽ ക്രൂരനായ ലൈംഗിക കുറ്റവാളിയാണെന്ന് കോടതിയെ ബോധിപ്പിച്ചിരുന്നു.ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ ചിത്രീകരിച്ചിട്ടുണ്ടെന്നും ഗർഭഛിദ്രം നടത്തിയത് ഭീഷണിപ്പെടുത്തിയിട്ടാണെന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു.
