സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്ക് അധ്യയന വർഷം ആരംഭിക്കുന്നതിന് മാസങ്ങൾക്ക് മുൻപേ പാഠപുസ്തകങ്ങൾ വിതരണം ചെയ്യാനൊരുങ്ങുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ വിചിത്രമായ ആരോപണങ്ങളുമായി രമേശ് ചെന്നിത്തല രംഗത്ത്.
ഒമ്പതാം ക്ലാസിലെ കുട്ടി ജയിച്ചോ എന്ന് അറിയുന്നതിന് മുൻപ് പുതിയ പുസ്തകം നൽകിയിട്ട് എന്ത് കാര്യമാണെന്ന ചെന്നിത്തലയുടെ ചോദ്യം ഇതിനോടകം വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. കാലാകാലങ്ങളായി പാഠപുസ്തകം വൈകുന്നതിനെതിരെ തെരുവിൽ സമരം നടക്കാറുള്ള കേരളത്തിൽ, ചരിത്രത്തിലാദ്യമായി പുസ്തകങ്ങൾ നേരത്തെ എത്തിച്ചതിനെ ‘തുഗ്ലക്ക് പരിഷ്കാരം’ എന്ന് വിളിച്ച് ആക്ഷേപിക്കുകയാണ് അദ്ദേഹം.
പരീക്ഷാ പേപ്പർ നോക്കാതെ കുട്ടി ജയിച്ചോ എന്ന് എങ്ങനെ അറിയുമെന്നും, മന്ത്രി വി. ശിവൻകുട്ടിയാണോ ഇതൊക്കെ തീരുമാനിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ആധുനിക വിദ്യാഭ്യാസ മുന്നേറ്റങ്ങളെ പുച്ഛിച്ച അദ്ദേഹം പുസ്തകം നേരത്തെ നൽകുന്നത് അത്ര വലിയ കാര്യമല്ലെന്നും പഴയകാലത്ത് എഴുത്തോലയിൽ എഴുതി പഠിച്ചവരാണ് നമ്മളെന്നും കൂട്ടിച്ചേർത്തു.
ചെന്നിത്തലയുടെ പരിഹാസം കേട്ട് അമ്പരന്നിരിക്കുകയാണ് പൊതുജനം. പരീക്ഷാ ഫലം വരുന്നതിന് മുൻപ് പുസ്തകം കൈയ്യിൽ കിട്ടുന്നത് കുട്ടികളിൽ പഠനത്തോടുള്ള താല്പര്യവും ആത്മവിശ്വാസവും വർദ്ധിപ്പിക്കുമെന്നിരിക്കെ, കുട്ടികൾ തോറ്റുപോകുമെന്ന് മുൻകൂട്ടി പ്രവചിക്കുന്ന ചെന്നിത്തലയുടെ നിലപാട് ഒരു ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതാവിന് ചേർന്നതാണോ എന്ന ചോദ്യം ഉയരുന്നു.
