പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ ആദ്യ പരാതിക്കാരി സുപ്രീംകോടതിയെ സമീപിക്കുന്നു. ലൈംഗികാരോപണ കേസിൽ രാഹുലിന് കേരള ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്തുകൊണ്ടാണ് യുവതി അപ്പീൽ നൽകുന്നത്. ഹൈക്കോടതി ഉത്തരവ് വന്നതിന് പിന്നാലെ അഭിഭാഷകരുമായി ചർച്ച നടത്തിയ യുവതി, അപ്പീൽ ഹർജി സമർപ്പിക്കാനുള്ള നിയമനടപടികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും ഗർഭച്ഛിദ്രത്തിനായി യുവതി സ്വമേധയാ മരുന്ന് കഴിച്ചതാണെന്നുമുള്ള പ്രാഥമിക വിലയിരുത്തലിലാണ് ഹൈക്കോടതി രാഹുലിന് ജാമ്യം നൽകിയത്. എന്നാൽ ഈ നിരീക്ഷണങ്ങളെ എതിർക്കാനാണ് പരാതിക്കാരിയുടെ തീരുമാനം. ഇക്കാര്യങ്ങളിൽ വിചാരണക്കോടതിയാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നെങ്കിലും, സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി ലഭിക്കാനാണ് യുവതി ലക്ഷ്യമിടുന്നത്.
