വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവില്‍ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രേഖകള്‍ പരിശോധിച്ച് ഉച്ചയ്ക്ക് മുന്‍പ് റിപ്പോര്‍ട്ട് നല്‍കാന്‍ വണ്ടാനം മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. ഉഷ ജോസഫിന്റെ ശസ്ത്രക്രിയ ഇന്ന് നടക്കും. കത്രികയുടെ സ്ഥാനം കണ്ടെത്തിയ ശേഷം സമയം നിശ്ചയിക്കും. പരാതി നല്‍കുമെന്നും ഇനി സര്‍ക്കാര്‍ ആശുപത്രിയില്‍ പോകാന്‍ ഭയമെന്നും ഉഷയുടെ മകന്‍ ഷിബിന്‍ പറഞ്ഞു.

അമ്മ നേരിട്ടത് ഗുരുതരമായ വേദനയെന്ന് മകന്‍ ഷിബിന്‍ പറഞ്ഞു. ശാസ്ത്രക്രിയ ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും കത്രികയുടെ പൊസിഷന്‍ കണ്ടെത്തിയ ശേഷം ശാസ്ത്രക്രിയ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അമ്മയുടെ ശാസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ലളിതാംബിക ഡോക്ടറുടെ വീട്ടില്‍ എത്തി കണ്ട് പൈസ നല്‍കിയിരുന്നുവെന്നും ഇനി സര്‍ക്കാര്‍ ആശുപത്രിയില്‍ പോകാന്‍ ഭയമെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച അഡ്മിറ്റ് ആകാനാണ് വണ്ടാനത്ത് നിന്ന് അവര്‍ പറഞ്ഞത്. നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനം. ഇന്ന് പരാതി നല്‍കും – ഷിബിന്‍ വ്യക്തമാക്കി.

ഉഷയുടെ സിടി സ്‌കാന്‍ അടക്കം പൂര്‍ത്തിയായിട്ടുണ്ട്. ഇന്ന് തന്നെ ശസ്ത്രക്രിയ നടത്താന്‍ പറ്റുമോ എന്നതിന്റെ സാധ്യതയാണ് തേടുന്നത്. വിദഗ്ദ സംഘം രൂപീകരിച്ചുള്ള പരിശോധനയായിരിക്കും നടത്തുക. വിഷയത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ഉഷയുടെ ഭര്‍ത്താവും പ്രതികരിച്ചു.

വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയതാണെന്നാണ് സംശയം. മൂത്രത്തില്‍ കല്ലെന്ന ഡോക്ടര്‍മാരുടെ വാക്ക് വിശ്വസിച്ച് ഉഷ കഠിന വേദന പേറിയത് അഞ്ച് വര്‍ഷത്തോളമാണ്. എക്സ് റേയിലാണ് വയറ്റില്‍ കുടുങ്ങിയ കത്രിക കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *