കോഴിക്കോട്: കേരളത്തിൽ റമദാൻ ആരംഭിച്ചതോടെ സംസ്ഥാനത്തുടനീളം പള്ളികളെ കേന്ദ്രീകരിച്ച് യുവാക്കളുടെ വാട്സ്ആപ്പ് കൂട്ടായ്മകൾ സജീവമാകുന്നു. ഓരോ ജില്ലയിലും,സിറ്റിയിലും, ഗ്രാമങ്ങളിലുമുള്ള പള്ളികളിൽ വൈകുന്നേരം നോമ്പുതുറയ്ക്ക് ഒരുക്കുന്ന വിഭവങ്ങളുടെ വിവരങ്ങളാണ് ഈ ഗ്രൂപ്പുകളിൽ പ്രധാനമായും കൈമാറുന്നത്. നൂറുകണക്കിന് ആളുകൾ അംഗങ്ങളായുള്ള ഗ്രൂപ്പുകൾ വളരെ സജീവമായി പ്രവർത്തിക്കുകയാണ്.
കോഴിക്കോട് ജില്ലയിൽ മാവൂർ റോഡിലെ മർകസ് ജുമാമസ്ജിദ്, നോളജ് സിറ്റിയിലെ പള്ളി തുടങ്ങിയ കേരളത്തിലെ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ളപള്ളികളി |ൽ നോമ്പുതുറയ്ക്ക് ഒരുക്കുന്ന വിഭവങ്ങൾ സംബന്ധിച്ച വിവരങ്ങൾ പരസ്പരം പങ്കിടുന്നു. അതുപോലെ കോഴിക്കോട്,തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, പാലക്കാട് ജില്ലകളിലെ വിവിധ പള്ളികളിലെ ഇഫ്താർ മെനുവും ബന്ധപ്പെട്ട ഗ്രൂപ്പുകളിൽ പങ്കുവെക്കപ്പെടുന്നു.
മന്തി ഏത് പള്ളിയിലാണ് ലഭ്യമാകുന്നത്, എവിടെയാണ് കപ്പയും ഇറച്ചിക്കറിയും ഒരുക്കിയിരിക്കുന്നത്, ഏത് സ്ഥലങ്ങളിലാണ് ബിരിയാണിയും രുചിയൂറുന്ന എണ്ണക്കടികളും മികച്ച രീതിയിൽ ലഭ്യമാകുന്നത് തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും കൈമാറ്റം ചെയ്യപ്പെടുന്നത്. “ഇന്ന് ഇവിടെ മന്തി”, “ഇവിടെ ബിരിയാണി”, “ഇവിടെ പ്രത്യേക പലഹാരങ്ങൾ” എന്നിങ്ങനെ ലളിതമായ സന്ദേശങ്ങളിലൂടെ യുവാക്കൾ പരസ്പരം അറിയിക്കുന്നു.
ഒരു ജില്ലയിൽ മാത്രമല്ല, വിവിധ ജില്ലകളിലായി ആയിരക്കണക്കിന് അംഗങ്ങളുള്ള ഗ്രൂപ്പുകളാണ് രൂപം കൊണ്ടിരിക്കുന്നത്. നോമ്പുതുറയ്ക്ക് മുമ്പായി സന്ദേശങ്ങൾ വേഗത്തിൽ കൈമാറപ്പെടുന്നതും യുവാക്കൾ അതിനായി പ്രത്യേകിച്ച് സമയം കണ്ടെത്തുന്നതും ശ്രദ്ധേയമാണ്.
റമദാനിലെ ആത്മീയതയ്‌ക്കൊപ്പം സമൂഹ ഐക്യവും പങ്കിടലും ഊട്ടിയുറപ്പിക്കുന്ന തരത്തിലാണ് ഈ ഡിജിറ്റൽ കൂട്ടായ്മകൾ പ്രവർത്തിക്കുന്നത്. സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തി പള്ളികളുമായി ബന്ധപ്പെട്ടു സമൂഹ ബന്ധം ശക്തമാക്കുന്ന ഒരു പുതിയ പ്രവണതയായി ഇത് വിലയിരുത്തപ്പെടുന്നു.
