രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി കൂടിക്കാഴ്ച നടത്തി പാലക്കാട് എംപി വികെ ശ്രീകണ്ഠന്‍. അടൂരിലെ സ്വകാര്യ ഹോട്ടലിലാണ് കൂടിക്കാഴ്ച നടത്തിയത്. ബലാത്സംഗ കേസില്‍ രാഹുല്‍ ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെ ഒരു കോണ്‍ഗ്രസ് നേതാവ് നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത് ഇതാദ്യമാണ്. പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതുയുഗ യാത്രയിലെ പ്രധാനപ്പെട്ട അംഗമാണ് വി കെ ശ്രീകണ്ഠന്‍.

പാലക്കാടിന്റെ എംപിയെ കാണുമ്പോള്‍ പാലക്കാടിന്റെ എംഎല്‍എയ്ക്ക് സംസാരിക്കാന്‍ പാടില്ലേ എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയെന്ന് കരുതി കോണ്‍ഗ്രസിന്റെ നേതാവിനെ കണ്ടാല്‍ സംസാരിക്കണമല്ലോ അല്ലേ? നമ്മള്‍ നമ്മള്‍ പരിചയക്കാരല്ലേ? ഹോട്ടലിന്റെ റസ്റ്റോറന്റില്‍ ഇരുന്ന് കാണുന്നത് എങ്ങനെ രഹസ്യ കൂടിക്കാഴ്ചയാകുമെന്നും രാഹുല്‍ ചോദിച്ചു. തമ്മില്‍ സംസാരിച്ചത് എന്താണെന്ന് നിങ്ങളോട് പറയേണ്ട കാര്യമുണ്ടോ എന്നും രാഹുല്‍ ചോദിച്ചു. കൂടിക്കാഴ്ചയില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് തോന്നുന്നില്ല. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് പറഞ്ഞ് വ്യക്തിപരമായ ബന്ധങ്ങളില്‍ നിന്ന് പുറത്താക്കിയിട്ടുണ്ടോ. ഞങ്ങള്‍ രണ്ട് പരിചയക്കാരായിട്ടുള്ള ആളുകളാണ്. സഹോദനെ പോലെ കാണുന്നയാളാണ്. അദ്ദേഹത്തെ കണ്ടു. ദീര്‍ഘനേരം സംസാരിച്ചു.

രാഹുലിനെ കണ്ടത് അവിചാരിതമെന്ന് വികെ ശ്രീകണ്ഠന്‍ എംപി പ്രതികരിച്ചു. പുതുയുഗ യാത്രയുടെ ഭാഗമായി വന്നതാണ്. ഇവിടെയാണ് താമസിച്ചത്. ഇന്നലെ മുഴുവന്‍ ഇവിടെ ഉണ്ടായിരുന്നു. പത്തനംതിട്ടയില്‍ നിന്ന് കൊല്ലത്തേക്ക് പോവുകയാണ്. രാവിലെ ഇറങ്ങാന്‍ നില്‍ക്കുമ്പോള്‍ റെസ്റ്റോറന്റില്‍ വച്ച് അവിചാരിതമായി രാഹുലിനെ കണ്ടു. രാഹുല്‍ പാലക്കാട് എംഎല്‍എയല്ലേ. ഞാന്‍ പാലക്കാട് എംപിയും. റെസ്റ്റൊറന്റില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതല്ലേ കണ്ടത്. അടച്ചിട്ട റൂമിലെ സ്വകാര്യ സംഭാഷണം അല്ലല്ലോ. അടുത്ത സുഹൃത്തല്ലേ. പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന ആളല്ലേ. കണ്ടാല്‍ സംസാരിക്കും. രാഷ്ട്രീയ എതിരാളികളുമായി പോലും സൗഹൃദം പുലര്‍ത്തുന്നയാളാണ് ഞാന്‍ – വികെ ശ്രീകണ്ഠന്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *