കൊളംബോ: ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കയുടെ ദക്ഷിണ ഭാഗത്തുള്ള തീരത്ത് വച്ച് ഇറാൻ കപ്പലിന് നേരെ യുഎസ് മുങ്ങിക്കപ്പൽ നടത്തിയ ആക്രമണത്തിൽ അപകടത്തിൽപ്പെട്ട 148 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് സ്ഥിരീകരിച്ച് ശ്രീലങ്കൻ സർക്കാർ അധികൃതർ. ഇതുവരെ 87 പേരാണ് കൊല്ലപ്പെട്ടതെന്ന് ശ്രീലങ്കൻ സർക്കാർ ബുധനാഴ്ച വെളിപ്പെടുത്തിയിരുന്നു. മുങ്ങുന്ന കപ്പലിൽ നിന്ന് ഇതുവരെ 32 ഇറാനിയൻ നാവികരെ രക്ഷിച്ചെന്നും കൂടുതൽ പേരെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ലങ്കൻ സർക്കാർ അറിയിച്ചു.

ഐറിസ് ദേന എന്ന ഇറാൻ്റെ ഈ യുദ്ധ കപ്പൽ ആഴ്ചകൾക്ക് മുമ്പ് ഇന്ത്യയിൽ നാവിക അഭ്യാസപ്രകടനത്തിൽ പങ്കുചേർന്നിരുന്നു. ഇന്ന് ഇന്ത്യയിൽ നിന്ന് മടങ്ങുന്നതിന് ഇടയിലാണ് കപ്പൽ ആക്രമിക്കപ്പെട്ടതെന്നാണ് വിവരം. 2024ലും ഈ ഇറാനിയൻ കപ്പൽ ഇന്ത്യയിൽ ബഹുരാഷ്ട്ര നാവിക അഭ്യാസ പ്രകടനത്തിനായി എത്തിയിരുന്നു.

ഇറാനിയൻ കപ്പൽ ആക്രമിച്ചത് യുഎസ് സബ് മറൈൻ തന്നെയാണെന്ന് അമേരിക്കൻ ഡിഫൻസ് സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സ്ഥിരീകരിച്ചിരുന്നു. ടോർപിഡോ ഉപയോഗിച്ച് കപ്പൽ മുക്കിയെന്നാണ് വെളിപ്പെടുത്തൽ. ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയുടെ ആഗോള വ്യാപ്തിയുടെ തെളിവാണ് ഇതെന്നും അദ്ദേഹം വിശേഷിപ്പിച്ചു. എന്നാൽ ഈ അപകടത്തിലെ മരണ സംഖ്യ എത്രയാണെന്ന് യുഎസ് വെളിപ്പെടുത്തിയില്ല. ആക്രമണ ദൃശ്യങ്ങൾ യുഎസ് പുറത്തുവിട്ടിരുന്നു.

ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ നാവികസേനയുടെ ഒരു മൗഡ്ജ് ക്ലാസ് ഗൈഡഡ് മിസൈൽ യുദ്ധക്കപ്പലാണ് കൊളംബോയിൽ ആക്രമിക്കപ്പെട്ടത്. ബന്ദർ അബ്ബാസിൽ ആഭ്യന്തരമായി നിർമിച്ച ഈ വെസൽ 2021ലാണ് ഇറാനിലെ സൈന്യത്തിൻ്റെ ഭാഗമാകുന്നത്. കപ്പലിൽ ഉണ്ടായിരുന്ന ഏകദേശം 180 നാവികരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *