അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ വിദ്യാർഥിനി ജസ്‌ലിയയുടെ അപകട മരണത്തിൽ അന്വേഷണത്തിന് പൊലീസിൻ്റെ പ്രത്യേക സംഘം. ആലുവ DYSPയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. പ്രതി സിറിയക്ക് ജോർജ്ജിനെ കണ്ടെത്താൻ പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്. പ്രതിക്കായി പൊലീസ് വ്യാപകമായ അന്വേഷണം തുടരുകയാണ്.

കോളേജ് വിദ്യാർഥിനിയായ ജസ്‌ലിയ ജോൺസനെ ഫെബ്രുവരി 28 ന് രാത്രി അങ്കമാലിയിൽ വെച്ചാണ് കാർ ഇടിച്ച് തെറിപ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജസ്‌ലിയ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. അപകടമുണ്ടാക്കി നിർത്താതെ പോയ കാർ ആലപ്പുഴ തുറവൂരിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

അപകടം നടന്ന് 4 ദിവസം പിന്നിട്ടിട്ടും പ്രതിയായ ഡോ സിറിയക് ജോർജ് ഒളിവിൽ തന്നെയാണ്. പ്രത്യേക പൊലീസ് സംഘത്തിന്റെ നേതൃത്വത്തിൽ പ്രതിക്കായി അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്. അന്വേഷണത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഉടൻ പിടികൂടാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും എറണാകുളം റൂറൽ എസ്പി കെ എസ് സുദർശൻ പറഞ്ഞു.

ആലുവ DYSP എൻ ബാബുക്കുട്ടൻ്റെ നേതത്വത്തിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം തുടരുന്നത്. പ്രതി ഡോ. സിറിയക് ജോർജിനെ കണ്ടെത്താനായി പൊലീസ് ലുക്ക് ഔട്ട് സർക്കുലറും പുറത്തിറക്കിയിട്ടുണ്ട്. പ്രതി വിദേശത്തേയ്ക്ക് കടക്കാതിരിക്കാനാണ് സർക്കുലർ ഇറക്കിയത്. ഇയാളുടെ പിതാവ് ജോർജ് തോമസിൻ്റെ ഉടമസ്ഥതയിലുള്ളതാണ് അപകടമുണ്ടാക്കിയ കാർ.

സിറിയക് ജോർജിൻ്റെ കോട്ടയം അതിരമ്പുഴയിലെ വീട്ടിലും ഏലപ്പാറയിലെ ബന്ധു വീട്ടിലും ഇയാൾ ഹൗസ് സർജൻസി ചെയ്യുന്ന എറണാകുളം ചാലാക്കയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും പൊലീസ് ഇന്നലെ പരിശോധന നടത്തിയിരുന്നു. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് അങ്കമാലി പൊലീസ് കേസ് എടുത്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *