ഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30 എംകെ 1 യുദ്ധവിമാനം തകർന്നുവീണുണ്ടായ ദാരുണമായ അപകടത്തിൽ രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു. സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പർവേശ് ദുരാഗ്കർ എന്നിവരാണ് രാജ്യത്തിനായി ജീവൻ വെടിഞ്ഞത്. അസമിലെ ജോർഹട്ടിൽ നിന്ന് പരിശീലന പറക്കലിനായി പുറപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്.
ഇന്നലെ വൈകീട്ട് 7.42-ഓടെ വിമാനവുമായുള്ള റഡാർ ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു. വിമാനത്തിന്റെ സിഗ്നലുകൾ നഷ്ടമായതിനെത്തുടർന്ന് വ്യോമസേന ഉടൻ തന്നെ വിപുലമായ തിരച്ചിൽ ആരംഭിച്ചു. തിരച്ചിലിനൊടുവിൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. പൂർണ്ണമായും കത്തിനശിച്ച നിലയിലായിരുന്നു വിമാനത്തിന്റെ ഭാഗങ്ങൾ. ഇതിന് പിന്നാലെയാണ് പൈലറ്റുമാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ പ്രതിരോധ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
