ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് മാലിന്യങ്ങൾ നീക്കാത്തതിൽ
ആർഡിഒയോട് റിപ്പോർട്ട് തേടി മന്ത്രി വി ശിവൻകുട്ടി. നാല് ദിവസമായിട്ടും മാലിന്യങ്ങള്‍ നീക്കാത്തതിലാണ് മന്ത്രി റിപ്പോർട്ട് തേടിയത്. ക്ഷേത്ര പരിസരത്തും നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലും പ്ലാസ്റ്റിക്, പേപ്പർ മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും ഇപ്പോഴും കുന്നുകൂടി കിടക്കുകയാണ്.
ശുചീകരണം പാളിയെന്ന വാർത്തകൾ പുറത്തുവന്നതിനെത്തുടർന്ന് തൊഴിലാളികളെ ഉപയോഗിച്ച് മാലിന്യം നീക്കം ചെയ്യാൻ ശ്രമം ആരംഭിച്ചെങ്കിലും, ക്ഷേത്രപരിസരത്തും നഗരമധ്യത്തിലും അവശേഷിക്കുന്ന ചാരം ഉൾപ്പെടെയുള്ളവ നീക്കം ചെയ്യുന്നതിൽ നഗരസഭ പരാജയപ്പെട്ടു.
പൊങ്കാലയ്ക്ക് ഉപയോഗിച്ച ചുടുകട്ടകൾ ശേഖരിച്ച് പാവപ്പെട്ടവർക്ക് വീട് നിർമ്മിച്ചു നൽകുമെന്ന മേയർ വി വി രാജേഷിന്റെ വാഗ്ദാനം ഇതുവരെ നടപ്പായിട്ടില്ല. മുൻവർഷങ്ങളിൽ കൃത്യമായി നടന്നിരുന്ന ശുചീകരണ പ്രവർത്തനങ്ങൾ ഇത്തവണ തടസ്സപ്പെട്ടത് പ്രദേശത്ത് പകർച്ചവ്യാധികൾ പടരാൻ കാരണമാകുമെന്ന് നാട്ടുകാർ ഭയപ്പെടുന്നുണ്ട്. അതേസമയം, ശുചീകരണത്തിലെ വീഴ്ച മറച്ചുവെക്കാൻ നഗരസഭ ഉത്തരവാദിത്തം സർക്കാരിന് മേൽ കെട്ടിവെക്കാൻ ശ്രമിക്കുകയാണെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്.
