രണ്ട് പതിറ്റാണ്ടിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ, മാധ്യമപ്രവർത്തകൻ രാം ചന്ദർ ഛത്രപതി കൊല്ലപ്പെട്ട കേസിൽ ഡെറാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം സിംഗിനെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി കുറ്റവിമുക്തനാക്കി. 2019-ൽ പ്രത്യേക സിബിഐ കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീലിലാണ് ഹൈക്കോടതിയുടെ നിർണ്ണായക വിധി.
ചീഫ് ജസ്റ്റിസ് ഷീൽ നാഗു, ജസ്റ്റിസ് വിക്രം അഗർവാൾ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. റാം റഹീമിനെ കുറ്റവിമുക്തനാക്കിയെങ്കിലും, കേസിലെ മറ്റ് രണ്ട് പ്രതികളുടെ അപ്പീലുകൾ തള്ളിയ കോടതി അവർക്കെതിരെയുള്ള കണ്ടെത്തലുകൾ നിലനിർത്തി. റാം റഹീമിന്റെ ശിക്ഷ റദ്ദാക്കാനുണ്ടായ വിശദമായ കാരണങ്ങൾ വിധിന്യായത്തിൽ വ്യക്തമാക്കും.
2002 ഒക്ടോബറിലാണ് സിർസയിൽ പ്രാദേശിക പത്രം നടത്തിയിരുന്ന രാം ചന്ദർ ഛത്രപതിക്ക് തന്റെ വീടിന് പുറത്തുവെച്ച് വെടിയേറ്റത്. ഡെറയ്ക്കുള്ളിലെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ചുള്ള വാർത്തകൾ പ്രസിദ്ധീകരിച്ചതായിരുന്നു കൊലപാതകത്തിന് കാരണമായത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം പിന്നീട് മരണത്തിന് കീഴടങ്ങി. തുടർന്ന് സിബിഐ ഏറ്റെടുത്ത കേസിൽ, റാം റഹീം കൊലപാതകത്തിന് ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തുകയും 2019-ൽ പഞ്ച്കുലയിലെ പ്രത്യേക കോടതി ശിക്ഷ വിധിക്കുകയും ചെയ്തു.
മാധ്യമപ്രവർത്തകന്റെ കൊലപാതകക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും ഗുർമീത് റാം റഹീം സിംഗിന് ജയിലിൽ നിന്ന് മോചിതനാകില്ല. രണ്ട് പീഡനക്കേസുകളിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് ജയിലിൽ തന്നെ തുടരണം.
