ന്യൂ ഡൽഹി: കഴിഞ്ഞ 13 വർഷമായി കോമയിൽ കഴിയുന്ന ഹരീഷ് റാണയ്ക്ക് ഒടുവിൽ ദയാവധത്തിന് അനുമതി നൽകി സുപ്രീം കോടതി. ഘട്ടം ഘട്ടമായി ചികിത്സ അവസാനിപ്പിക്കാനാണ് സുപ്രീം കോടതി അനുമതി നൽകിയത്. വെൻ്റിലേറ്റർ സഹായം പിൻവലിക്കാനും കോടതി അനുമതി നൽകി. ദയാവധം നിയമവിധേയമാക്കിയതിന് ശേഷമുള്ള ആദ്യ വിധിയാണിത്. ഹരീഷിന്റെ മാതാപിതാക്കളുടെ അഭ്യർത്ഥന മാനിച്ചാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്.
പഞ്ചാബ് സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന ഹരീഷ് റാണ, 2013ൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണാണ് ഗുരുതരമായി പരുക്കേറ്റത്. അന്നുമുതൽ കോമയിൽ ചികിത്സയിലായിരുന്നു. ഇന്ത്യയിൽ ദയാവധം അനുവദിക്കുന്നത്, രോഗിയുടെ അവസ്ഥയെക്കുറിച്ച് രണ്ട് മെഡിക്കൽ ബോർഡുകളുടെ അഭിപ്രായം പഠിച്ചതിന് ശേഷം മാത്രമേ നടത്താവൂ എന്ന് സുപ്രീം കോടതി പറഞ്ഞു.
ഈ വിഷയത്തിൽ വ്യക്തമായ ഒരു നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിക്കാൻ കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ദയാവധം സംബന്ധിച്ചുള്ള അനുമതിയും ചർച്ചകളളും നടന്നുകൊണ്ടിരിക്കെയാണ് ജസ്റ്റിസ് ജെ ബി പര്‍ദിവാല, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് നിർണായകമായ അനുമതി നല്‍കിയത്.
