കൊച്ചി: എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന വെള്ളാപ്പള്ളി നടേശന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. വെള്ളാപ്പള്ളി സമർപ്പിച്ച അപ്പീൽ ഹർജി പരിഗണിക്കുന്നത് കോടതി വരും തിങ്കളാഴ്ചത്തേക്ക് മാറ്റി. നിലവിലെ സാഹചര്യത്തിൽ ഭാരവാഹികൾക്കുള്ള അയോഗ്യത തുടരും. കേസ് പരിഗണിക്കുന്നതിനിടെ, എസ്എൻഡിപി ബോർഡിലേക്ക് താൽക്കാലിക പ്രതിനിധികളെ നിശ്ചയിക്കാൻ സർക്കാരിനെ അനുവദിക്കരുതെന്ന് വെള്ളാപ്പള്ളിയുടെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ 16-നാണ് സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശൻ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. അപ്പീൽ അടിയന്തരമായി പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും, അത്രമേൽ വേഗത്തിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സിംഗിൾ ബെഞ്ചിന്റെ നടപടി നിയമവിരുദ്ധമാണെന്നും കോടതിയുടെ അധികാരപരിധിക്ക് പുറത്തുള്ളതാണെന്നുമാണ് അപ്പീലിലെ പ്രധാന വാദം.
കമ്പനി നിയമപ്രകാരമുള്ള തർക്കങ്ങളിൽ ഇടപെടേണ്ടത് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ ആണെന്നും, ഹൈക്കോടതിക്കോ സിവിൽ കോടതികൾക്കോ ഇതിൽ അധികാരമില്ലെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടുന്നു. വാർഷിക റിട്ടേണുകൾ കൃത്യമായി സമർപ്പിച്ചിട്ടുണ്ടെന്നും, ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പറുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഇതുവരെ വ്യക്തമായ ചട്ടങ്ങൾ രൂപീകരിച്ചിട്ടില്ലെന്നും അപ്പീലിൽ പറയുന്നു. ഈ സാഹചര്യത്തിൽ ഡയറക്ടർമാരെ അയോഗ്യരാക്കിയത് നിയമപരമായി നിലനിൽക്കില്ലെന്നാണ് വെള്ളാപ്പള്ളി പക്ഷത്തിന്റെ നിലപാട്.
