കുവൈറ്റിലെ നിലവിലെ സാഹചര്യങ്ങളും വ്യോമപാത അടച്ചതുമൂലം പ്രവാസികള്‍ നേരിടുന്ന വെല്ലുവിളികളും ചര്‍ച്ച ചെയ്യുന്നതിനായി ഇന്ത്യന്‍ സ്ഥാനപതി പര്‍മിത ത്രിപാഠി മാധ്യമപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി. കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ എംബസി സ്വീകരിച്ചുവരുന്ന നടപടികളെക്കുറിച്ച് സ്ഥാനപതി വിശദീകരിച്ചു.

കുവൈറ്റില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രാ സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനായി ജസീറ എയര്‍വേയ്സ് ഇന്ത്യയിലെ ആറ് നഗരങ്ങളിലേക്ക് പ്രത്യേക സര്‍വീസ് ആരംഭിക്കും. റോഡ് മാര്‍ഗ്ഗം സൗദി അറേബ്യയിലെ ഖുസൈമ എയര്‍പോര്‍ട്ടിലെത്തി തുടര്‍ന്ന് ജസീറ വിമാനങ്ങളിലൂടെ നാട്ടിലേക്ക് യാത്ര ചെയ്യാനാകും. ആദ്യ സര്‍വീസ് കൊച്ചിയിലേക്കാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. സൗദിയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നതിന് എംബസി ആവശ്യമായ സഹായം നല്‍കുമെന്ന് അറിയിച്ചു. യാത്ര പ്രതിസന്ധി വന്നതിനു ശേഷം ഇതുവരെ 17 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതായി എംബസി വ്യക്തമാക്കി.

ഇന്ത്യയും കുവൈറ്റും തമ്മില്‍ ഉന്നതതലത്തില്‍ നിരന്തരമായ ആശയവിനിമയം നടക്കുന്നുണ്ടെന്നും സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും സ്ഥാനപതി അറിയിച്ചു.പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യന്‍ സമൂഹത്തിന് നല്‍കുന്ന പിന്തുണയ്ക്കും സുരക്ഷ ഉറപ്പാക്കുന്നതിനും കുവൈറ്റ് സര്‍ക്കാരിനോട് സ്ഥാനപതി നന്ദി രേഖപ്പെടുത്തി. നിയമങ്ങള്‍ പാലിച്ച് ഉത്തരവാദിത്തത്തോടെ പെരുമാറുന്ന കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷമയെയും കരുത്തിനെയും സ്ഥാനപതി പ്രശംസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *