യുഡിഎഫ് കാലം ഇരുണ്ടകാലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനവും ജനക്ഷേമവുമാണ് ജനങ്ങൾക്ക് മുമ്പിൽ വെക്കേണ്ട ചർച്ചാവിഷയമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 18 മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശികയും ആരോഗ്യ മേഖല വെന്റിലേറ്ററിലായതും യു ഡി എഫ് കാലത്താണ്.
അസത്യപ്രചരണത്തിലൂടെ ജനങ്ങളെ വഴിതെറ്റിക്കാനാണ് വലതുപക്ഷം ശ്രമിക്കുന്നത്. യു ഡി എഫ് കാലത്ത് 18 മാസം ക്ഷേമപെൻഷൻ കുടിശ്ശികയായിരുന്നു. യുഡിഎഫ് കാലത്തിലായിരുന്നു ആരോഗ്യ മേഖല വെന്റിലേറ്റര്‍ ആയിരുന്നത്. പാഠപുസ്തകങ്ങൾ പോലും കൃത്യമായി നൽകാത്ത അവസ്ഥയുണ്ടായിരുന്നു. വിദ്യാർത്ഥികൾ പാഠപുസ്തകത്തിന്റെ ഫോട്ടോസ്റ്റാറ്റ് ഉപയോഗിച്ച് പഠിക്കേണ്ടി വന്ന ഗതികേടുണ്ടായിരുന്നു. സ്കൂളുകൾ അടച്ചുപൂട്ടുന്ന നില യുഡിഎഫ് ഭരണകാലത്തായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
യുഡിഎഫ് കാലത്ത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കായി പ്രത്യേക പദ്ധതികൾ ഒന്നുമില്ലായിരുന്നു. വൈദ്യുതിരംഗത്ത് യുഡിഎഫ് ഭരണം സമ്പൂർണ്ണ പരാജയമായിരുന്നു. പൊതുവിതരണ രംഗം യുഡിഎഫ് ഭരണത്തിൽ നശിപ്പിക്കാനാണ് ശ്രമിച്ചത്. ആ ഇരുണ്ട കാലത്തുനിന്നും കേരളത്തെ പുനർ നിർമ്മിക്കാനുള്ള ചരിത്ര ദൗത്യമാണ് എൽഡിഎഫ് സർക്കാർ ഏറ്റെടുത്തത്. കേരളത്തെ പുരോഗതിയുടെ അടുത്ത ഘട്ടത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
