കൊച്ചി: സംവിധായകന്‍ സനോജ് മിശ്രയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ വൈറല്‍ താരം മൊണാലിസ. സിനിമാ സെറ്റില്‍ വെച്ച് സനോജ് മിശ്ര മോശമായി പെരുമാറിയെന്ന് മൊണാലിസ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പല തവണ ശരീരത്തില്‍ കയറി പിടിച്ചെന്നും സത്യം മറച്ചു വെക്കാന്‍ ആണ് സനോജ് മിശ്ര അനാവശ്യ വിവാദം ഉണ്ടാക്കുന്നതെന്നും മൊണാലിസ പറഞ്ഞു. പൊട്ടിക്കരഞ്ഞായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ മൊണാലിസ തനിക്കെതിരായ മോശം അനുഭവത്തെക്കുറിച്ച് സൂചിപ്പിച്ചത്.
തന്റെ കുടുംബത്തിന് പണം മാത്രമാണ് ആവശ്യമെന്നും നേപ്പാളില്‍ വെച്ചും ഡെറാഡൂണില്‍ വെച്ചും മോശം അനുഭവം ഉണ്ടായെന്നും മൊണാലിസ കൂട്ടിച്ചേര്‍ത്തു. മുസ്‌ലിം ആയതിനാല്‍ തന്നെ ആക്രമിക്കുന്നുവെന്ന് മൊണാലിസയുടെ ഭര്‍ത്താവും നടനുമായ ഫര്‍മാന്‍ ഖാന്‍ പറഞ്ഞു. 2015ല്‍ എടുത്ത ആധാര്‍കാര്‍ഡ് പുറത്തു വിട്ടായിരുന്നു മൊണാലിസയുടെ പ്രതികരണം. സനോജ് മിശ്ര സംവിധാനം ചെയ്ത ഡയറി ഓഫ് മണിപ്പൂർ എന്ന ചിത്രത്തിൽ മൊണാലിസ അഭിനയിച്ചിരുന്നു.
കഴിഞ്ഞ ആഴ്ചയായിരുന്നു മൊണാലിസയും ഫര്‍മാന്‍ ഖാനും കേരളത്തിലെത്തി വിവാഹിതരായത്. പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. എന്നാല്‍ ഇരുവരുടെയും വിവാഹത്തിന് പിന്നാലെ ലൗ ജിഹാദ് ആരോപണവും, മൊണാലിസ പ്രായപൂര്‍ത്തിയായില്ല എന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇത് രണ്ടും തള്ളി ഇരുവരും രംഗത്ത് വന്നിരുന്നു. തുടര്‍ന്നാണ് ഇന്ന് പ്രായം തെളിയിക്കുന്നതിന് വേണ്ടി ആധാര്‍ കാര്‍ഡ് ഉയര്‍ത്തിക്കാട്ടിയത്.
മൊണാലിസ ഭോസ്ലെ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് വിഴിഞ്ഞം പൂവാറില്‍ വെച്ച് നടന്നിരുന്നു. ഈ ചിത്രത്തിലെത്തന്നെ നായകനായിരുന്നു ഫര്‍മാന്‍ ഖാന്‍. വീട്ടുകാര്‍ ഇത് എതിര്‍ത്തതോടെയാണ് ഇരുവരും തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ സംരക്ഷണം തേടിയെത്തിയത്. മൊണാലിസ ഭോസ്ലെയും യുവാവുമായുള്ള ബന്ധത്തോട് പിതാവ് അടക്കമുള്ള ബന്ധുക്കള്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. മൊണാലിസ ഭോസ്ലെയെ ബന്ധുവായ മറ്റൊരു യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കണം എന്നായിരുന്നു രക്ഷിതാക്കളുടെ താല്‍പ്പര്യം.
