കൊച്ചി: ശബരിമല സ്വര്‍ണ്ണകൊള്ളക്കേസില്‍ എസ്‌ഐടി ഹൈക്കോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന എസ്പി, എസ് ശശിധരന്‍ നേരിട്ട് ഹാജരായാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അടച്ചിട്ട കോടതി മുറിയ്ക്കുള്ളിലായിരുന്നു നടപടിക്രമങ്ങള്‍.

ദ്വാരപാലക ശില്‍പ്പ പാളിയില്‍ നിന്നും കട്ടിളപ്പാളിയില്‍ നിന്നും ശേഖരിച്ച സ്വര്‍ണ്ണസാമ്പിളുകള്‍ ജാംഷഡ്പൂരിലെ ദേശീയ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയില്‍ പരിശോധനയ്ക്കയച്ചുവെന്നും ശാസ്ത്രീയ പരിശോധന സൗജന്യമായി നടത്താമെന്ന് ദേശീയ ലബോറട്ടറി അറിയിച്ചതായും എസ് ഐ ടി നേരത്ത കോടതിയെ ബോധിപ്പിച്ചിരുന്നു.

അതേസമയം, ശബരിമലയിലെ കൊടിമരം പുന:പ്രതിഷ്ഠിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേട് സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തെളിവില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. യുഡിഎഫ് നേതൃത്വത്തിലുള്ള തിരുവിതാംകൂർ ദേവസ്വംബോർഡ്‌ ഭരണസമിതി 2017-ൽ കൊടിമരം മാറ്റി സ്ഥാപിച്ചതിൽ സ്വർണ്ണവും പണവും ദുരുപയോഗം ചെയ്തുവെന്ന ദേവസ്വം വിജിലൻസും എസ്ഐടിയും സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ച് വിജിലന്‍സിനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിവിഷന്‍ ബെഞ്ച് നേരത്തെ നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിജിലന്‍സ് ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ ത്വരിതാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *