തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിലെ ബിജെപി – സിപിഐഎം ഡീല്‍ ആരോപണത്തെച്ചൊല്ലി സ്ഥാനാർത്ഥികൾ തമ്മിലുള്ള വാക്പോര് മുറുകുന്നു. ബിജെപി സ്ഥാനാർത്ഥി ആർ ശ്രീലേഖയ്ക്കായി പകൽ വോട്ടുചോദിക്കുന്ന കൗൺസിലർമാർ രാത്രിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി കെ പ്രശാന്തിനൊപ്പമാണെന്ന കെ മുരളീധരന്റെ ആരോപണമാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്.
കെ മുരളീധരന് ധൈര്യമുണ്ടെങ്കിൽ അത്തരമൊരു കൗൺസിലറുടെ പേര് വെളിപ്പെടുത്തണമെന്ന് ആർ ശ്രീലേഖ വെല്ലുവിളിച്ചു. തോൽവി ഉറപ്പായപ്പോൾ ന്യായീകരിക്കാൻ കണ്ടുപിടിച്ച തന്ത്രമാണിതെന്നും, തന്റെ കൂടെ നിൽക്കുന്ന കൗൺസിലർമാരിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും ആർ ശ്രീലേഖ വ്യക്തമാക്കി.
അതേസമയം, ആരോപണത്തെ കഴിഞ്ഞദിവസം തന്നെ വി കെ പ്രശാന്ത് തള്ളിയിരുന്നു. പരാജയം ഉറപ്പിച്ചു കഴിഞ്ഞ മുരളീധരൻ വോട്ടെണ്ണിക്കഴിയുമ്പോൾ പറയാനുള്ള ന്യായീകരണങ്ങൾ ഇപ്പോഴേ പടച്ചുവിടുകയാണെന്ന് പ്രശാന്ത് പറഞ്ഞു. ഇതിനിടെ, ഡീൽ രാഷ്ട്രീയത്തിന്റെ വക്താവ് മുരളീധരനാണെന്ന ആരോപണവുമായി എ എ റഹീം എംപിയും രംഗത്തെത്തി. തൃശ്ശൂരിലെ ബിജെപി വിജയത്തിന് പിന്നിൽ മുരളീധരനാണെന്നും വട്ടിയൂർക്കാവിൽ മത്സരം എൽഡിഎഫും ബിജെപിയും തമ്മിലാണെന്നും റഹീം കൂട്ടിച്ചേർത്തു.
