പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് പാലക്കാട് നഗരത്തിൽ ഇന്ന് മുതൽ കർശനമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ഞായറാഴ്ചയാണ് പ്രധാനമന്ത്രിയുടെ പ്രധാന പൊതുപരിപാടി നടക്കുന്നതെങ്കിലും, ഇതിന്റെ മുന്നോടിയായുള്ള സുരക്ഷാ റിഹേഴ്‌സലുകൾ ഇന്ന് രാവിലെ മുതൽ തുടങ്ങുന്നതിനാലാണ് നിയന്ത്രണങ്ങൾ നേരത്തെയാക്കിയത്.
ഞായറാഴ്ച രാവിലെ മുതൽ പരിപാടി അവസാനിക്കുന്നത് വരെ നഗരത്തിലെ പ്രധാന റോഡുകളിൽ വാഹന ഗതാഗതം അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. വടക്കഞ്ചേരി, ആലത്തൂർ ഭാഗങ്ങളിൽ നിന്നുള്ള സ്വകാര്യ ബസുകൾ ചന്ദ്രനഗർ വഴി സ്റ്റേഡിയം സ്റ്റാൻഡിൽ പ്രവേശിക്കണം. എന്നാൽ ഇതേ ഭാഗത്ത് നിന്നുള്ള കെ.എസ്.ആർ.ടി.സി ബസുകൾ കണ്ണനൂർ വഴി തിരിഞ്ഞ് തിരുനെല്ലായിയും യാക്കരയും കടന്ന് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ പിൻഭാഗത്തിലൂടെ വേണം പ്രവേശിക്കാൻ. കോയമ്പത്തൂർ, പൊള്ളാച്ചി ഭാഗങ്ങളിൽ നിന്നുള്ള തമിഴ്‌നാട് ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും കാഴ്ചപ്പറമ്പ് വഴി യാക്കരയിലെത്തി ഡി.പി.ഒ റോഡ് വഴിയാണ് സ്റ്റാൻഡിലേക്ക് എത്തേണ്ടത്.
ചിറ്റൂർ, നെന്മാറ, കൊടുമ്പ് ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ കാടാങ്കോട്ടുനിന്ന് തിരിഞ്ഞ് ദേശീയപാത വഴി കൽമണ്ഡപത്തിലൂടെ വേണം സ്റ്റാൻഡുകളിലെത്താൻ. ഒറ്റപ്പാലം, ഷൊർണൂർ ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ മേപ്പറമ്പ്, പേഴുങ്കര വഴി വിക്ടോറിയ കോളേജ് പരിസരത്തെത്തി മുനിസിപ്പൽ, സ്റ്റേഡിയം സ്റ്റാൻഡുകളിലേക്ക് തിരിഞ്ഞുപോകണം. കോഴിക്കോട്, മണ്ണാർക്കാട് ഭാഗങ്ങളിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി ബസുകൾ ഒലവക്കോട്ടുനിന്ന് ബൈപ്പാസ് വഴി കൽമണ്ഡപത്തിലെത്തി ചന്ദ്രനഗർ വഴിയാണ് സ്റ്റാൻഡിലേക്ക് പോകേണ്ടത്. സ്വകാര്യ ബസുകൾ ശേഖരിപുരം, താരേക്കാട് വഴി മുനിസിപ്പൽ സ്റ്റാൻഡിലെത്തണം. യാത്രക്കാരെ ഇറക്കിയ ശേഷം വാഹനങ്ങൾ വന്ന വഴിയിലൂടെ തന്നെ തിരിച്ചുപോകണമെന്നും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
