നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടൽ കേന്ദ്രീകരിച്ച് നടന്ന ലഹരിപ്പാർട്ടിക്കിടെ പ്രമുഖ പ്രൊഫഷണലുകൾ ഉൾപ്പെടെ എട്ടുപേരെ പോലീസ് പിടികൂടി. കൊക്കെയ്ൻ അടക്കമുള്ള മാരക ലഹരിമരുന്നുകളുമായാണ് സംഘം പിടിയിലായത്. പിടിയിലായവരിൽ ഡോക്ടർമാർ, അഭിഭാഷകൻ, ബിസിനസുകാർ, വിദ്യാർത്ഥിനി എന്നിവർ ഉൾപ്പെടുന്നു.

കലൂർ സ്വദേശിയും അഭിഭാഷകനുമായ രോഹിത് നായർ, റെസ്റ്റോറൻ്റ് ഉടമ ഓസ്റ്റിൻ ജോസ്, കെമിക്കൽ ട്രീറ്റ്മെൻ്റ് ബിസിനസ് നടത്തുന്ന ജിനോ മുരളി, ന്യൂട്രീഷനിസ്റ്റ് അക്ബർ ഷാ, ദന്ത ഡോക്ടർ ബെൻസി റാവുത്തർ, ഫിസിയോതെറാപ്പിസ്റ്റ് സെയ്‌തലി ഫാത്തിമ, ഏവിയേഷൻ വിദ്യാർത്ഥിനിയായ അമൽ റൗഫ്, തിരുവനന്തപുരം സ്വദേശി ഷാജി ഫെർണാണ്ടോ (ഷോൺ) എന്നിവരാണ് അറസ്റ്റിലായവർ.

രഹസ്യ വിവരത്തെത്തുടർന്ന് ശനിയാഴ്ച രാത്രി വൈകി പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. പ്രതികളിൽ നിന്ന് നിശ്ചിത അളവ് കൊക്കെയ്ൻ പിടിച്ചെടുത്തിട്ടുണ്ട്. കൊച്ചിയിലെ ഉന്നത പ്രൊഫഷണൽ മേഖലകളിൽ പ്രവർത്തിക്കുന്നവർ ലഹരി മാഫിയയുടെ വലയിലാണെന്ന സൂചന ശരിവെക്കുന്നതാണ് ഈ അറസ്റ്റ്. പിടിയിലായവർക്ക് ലഹരിമരുന്ന് എത്തിച്ചു നൽകിയവരെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *