കേരളം മാറ്റത്തിന്റെ പാതയിലാണെന്നും പാലക്കാട് ബിജെപിക്ക് സംസ്ഥാനത്തേക്കുള്ള കവാടമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പാലക്കാട് കോട്ടമൈതാനത്ത് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽഡിഎഫ്, യുഡിഎഫ് മുന്നണികളുടെ ഭരണത്തിൽ ജനങ്ങൾ അതൃപ്തരാണെന്നും കേരളത്തിലെ പൊതുമനോഭാവം എൻഡിഎയ്ക്ക് അനുകൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് ബിജെപി ഏറ്റവും കൂടുതൽ പ്രതീക്ഷ വെക്കുന്ന മണ്ഡലങ്ങളിലൊന്നായ പാലക്കാട് പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം.
ഹെലിക്കോപ്റ്റർ മാർഗ്ഗം പാലക്കാട് മേഴ്സി കോളേജ് ഗ്രൗണ്ടിലിറങ്ങിയ പ്രധാനമന്ത്രിയെ ആവേശഭരിതമായ ജനക്കൂട്ടമാണ് സ്വീകരിച്ചത്. അവിടെനിന്ന് കോട്ടമൈതാനത്തേക്കുള്ള യാത്രയ്ക്കിടെ മിഷൻ സ്കൂൾ ജംഗ്ഷൻ മുതൽ എസ്ബിഐ ജംഗ്ഷൻ വരെ അദ്ദേഹം റോഡ് ഷോ നടത്തി. റോഡിന് ഇരുവശവും തിങ്ങിനിറഞ്ഞ പ്രവർത്തകരെയും ജനങ്ങളെയും അഭിവാദ്യം ചെയ്തുകൊണ്ടാണ് അദ്ദേഹം സമ്മേളന നഗരിയിലേക്ക് എത്തിയത്.
