മുഖ്യമന്ത്രിയുമായി സംവാദത്തിന് തയ്യാർ എന്ന് അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംവാദത്തിന് തയ്യാർ എന്ന് മുഖ്യമന്ത്രി പറഞ്ഞ സ്ഥിതിക്ക് സ്ഥലവും സമയവും കൂടി അദ്ദേഹത്തിന് തീരുമാനിക്കാം. പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും. ബാക്കി ജനം തീരുമാനിക്കട്ടെ എന്നും വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
സംസ്ഥാനത്തിൻ്റെ വികസന കാര്യങ്ങളിൽ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. സർക്കാരിൻ്റെ കഴിഞ്ഞ 10 വർഷത്തെ പ്രധാന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചു. നേട്ടങ്ങൾ മുൻനിർത്തി സംവാദമാകാമെന്ന് അദ്ദേഹം വ്യക്തമാക്കി. നേരിട്ടുള്ള സംവാദത്തിന് മുഖ്യമന്ത്രി തയാറാകുമോ എന്ന ചോദ്യം നിലനിൽക്കുന്നതിനിടെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള പ്രതികരണം.
അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി തിരക്കിട്ട ഷെഡ്യൂളിലൂടെ കടന്നുപോകുന്ന മുഖ്യമന്ത്രിക്ക് നേരിട്ടൊരു സംവാദത്തിന് സമയം കണ്ടെത്തുക പ്രായോഗികമാകാനിടയില്ല. സംസ്ഥാനത്തുടനീളം എൽഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണ പരിപാടികളിൽ അദ്ദേഹം സജീവമായി പങ്കെടുക്കുകയാണ്. കൊല്ലത്തും തിരുവനന്തപുരത്തും പര്യടനം പൂർത്തിയാക്കി മൂന്നാം തീയതി വൈകുന്നേരത്തോടെ മുഖ്യമന്ത്രി കണ്ണൂർ ധർമടത്ത് എത്തും. തുടർന്ന് മൂന്ന് ദിവസങ്ങളിൽ അവിടെ റോഡ് ഷോ ഉൾപ്പെടെയുള്ള പരിപാടികളിൽ പങ്കെടുക്കും.
