നളന്ദ∙ ബിഹാറിലെ നളന്ദയിൽ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് എട്ടു സ്ത്രീകൾ മരിച്ചു. പത്തിലധികം പേർക്കു പരുക്കേറ്റിട്ടുണ്ട്. മഘ്രയിലെ ഷീട്‌ല മാതാ ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയവരാണിവർ. തിക്കിലും തിരക്കിലും നിരവധിപ്പേർ താഴെ വീണു. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയർന്നേക്കും.
ചൈത്ര മാസ്തതിലെ അവസാന ചൊവ്വാഴ്ചയെന്ന പ്രത്യേകതയും ഈ ദിവസത്തിനുണ്ടായിരുന്നു. ‘‘എല്ലാ ചൊവ്വാഴ്ചയും ക്ഷേത്രത്തിൽ തിരക്ക് ഉണ്ടാകാറുണ്ട്. പട്നയിൽനിന്നാണ് ഞങ്ങളെത്തിയത്. പക്ഷേ, പെട്ടെന്ന് തിക്കും തിരക്കും ഉണ്ടാകുകയായിരുന്നു. തിരക്കു കൂടിയപ്പോൾ നിയന്ത്രിക്കാൻ ആരുമുണ്ടായിരുന്നില്ല. അത്രയ്ക്ക് ആളുകളുണ്ടായിരുന്നു’’ – വാർത്താ ഏജൻസിയായ എഎൻഐയോട് തീർഥാടകയായ മമതാ ദേവി പറഞ്ഞു.
