ചെന്നൈ: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ച് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പെരമ്പൂർ മണ്ഡലത്തിലെ പ്രചാരണത്തിനിടെ ഗതാഗതം തടസ്സപ്പെടുത്തിയെന്നും അനുവദിച്ചതിലധികം ഉച്ചഭാഷിണികൾ ഉപയോഗിച്ചെന്നുമാണ് കുറ്റം. വിജയ് ഉൾപ്പെടെ 500 പേർക്കെതിരെയാണ് ചെന്നൈ പെരവല്ലൂർ പൊലീസ് കേസെടുത്തത്.
പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ മണ്ഡലങ്ങളിൽ നിന്നാണ് വിജയ് ജനവിധി തേടുന്നത്. നാമനിർദ്ദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം 500 കോടി രൂപയിലധികം ആസ്തി വിജയിക്കുണ്ട്. 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം 183.53 കോടി രൂപയാണ് അദ്ദേഹത്തിന്റെ വരുമാനം. ലഹരിമുക്ത തമിഴ്നാട്, ഉദ്യോഗാർത്ഥികൾക്ക് ധനസഹായം തുടങ്ങിയ വാഗ്ദാനങ്ങൾ നൽകിയാണ് വിജയ് പ്രചാരണം നയിക്കുന്നത്. ഏപ്രിൽ 23-നാണ് തമിഴ്നാട്ടിൽ വോട്ടെടുപ്പ്.
