മുംബൈയിലെ താനെ ജില്ലയിലുള്ള മുംബ്രയിൽ, താൻ സഹോദരിയായി കരുതുന്ന സ്ത്രീയെ ശല്യം ചെയ്തെന്നാരോപിച്ച് മലയാളി യുവാവ് നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. കൈലാസ് നഗറിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മുംബ്രയിൽ താമസിക്കുന്ന ജയൻ ശിവാനന്ദൻ നായരെ (51) പോലീസ് സ്ഥലത്തുവെച്ചുതന്നെ അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് തോക്കും പിടിച്ചെടുത്തിട്ടുണ്ട്.
അബ്ദുൾ ഷെയ്ഖ് (45), അക്ബർ അഹമ്മദ് (29), സമീർ ഷെയ്ഖ് (32) എന്നിവർക്ക് നേരെയാണ് വെടിയുതിർത്തത്. ഇതിൽ അക്ബർ അഹമ്മദ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. പരിക്കേറ്റ മറ്റു രണ്ടുപേരെ നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. സുമന്തായി ഹിന്ദി സ്കൂളിന് പിന്നിലുള്ള ബിസ്മില്ല ചാളിനുള്ളിലാണ് അപ്രതീക്ഷിതമായ ഈ അക്രമം അരങ്ങേറിയത്.
പ്രതിയും ഇയാൾ സഹോദരിയായി കണ്ടിരുന്ന സ്ത്രീയും ഒരേ പ്രദേശത്താണ് താമസിക്കുന്നത്. ഈ സ്ത്രീ പുറത്തിറങ്ങുമ്പോഴെല്ലാം കൊല്ലപ്പെട്ട യുവാവും സുഹൃത്തുക്കളും ചേർന്ന് നിരന്തരം ശല്യം ചെയ്യുകയും പരിഹസിക്കുകയും ചെയ്തിരുന്നതായി പ്രതി പോലീസിന് മൊഴി നൽകി. വ്യാഴാഴ്ച വീണ്ടും കളിയാക്കൽ തുടർന്നതോടെ പ്രകോപിതനായ ജയൻ തോക്കുമായി എത്തുകയും വാക്കുതർക്കത്തിനൊടുവിൽ വെടിയുതിർക്കുകയുമായിരുന്നു.
ഒരു സാധാരണ തൊഴിലാളിയായി ജോലി ചെയ്യുന്ന പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നാണ് പ്രാഥമിക വിവരം. എന്നാൽ ഇയാൾക്ക് തോക്ക് എവിടെ നിന്ന് ലഭിച്ചു എന്നതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
