ന്യൂ ഡൽഹി: രാജ്യസഭാ ഉപനേതാവ് സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ ആം ആദ്മി പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി രാഘവ് ചദ്ദ രംഗത്തെത്തി. തന്നെ നിശ്ശബ്ദനാക്കാൻ ശ്രമിച്ചിട്ടുണ്ടാകാം, എന്നാൽ താൻ പരാജയപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെ പ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിക്കുന്നത് കുറ്റമാണോ എന്ന് ചോദിച്ച ചദ്ദ, വിമാനത്താവളങ്ങളിലെ ഭക്ഷണവില, ടോൾ പ്ലാസ വിഷയങ്ങൾ, മൊബൈൽ റീചാർജ് നിരക്കുകൾ തുടങ്ങിയ ജനകീയ വിഷയങ്ങളാണ് താൻ ഉയർത്തിയതെന്നും വ്യക്തമാക്കി. തന്നെ സംസാരിക്കാൻ അനുവദിക്കരുത് എന്ന് പാർട്ടി രാജ്യസഭാ സെക്രട്ടറിയേറ്റിനെ അറിയിച്ചതിലുള്ള അതൃപ്തിയും അദ്ദേഹം പരസ്യമാക്കി.

രാഘവ് ചദ്ദയ്ക്ക് പകരം പഞ്ചാബിൽ നിന്നുള്ള എംപി അശോക് മിത്തലിനെ പുതിയ ഡെപ്യൂട്ടി ലീഡറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് എഎപി രാജ്യസഭാ സെക്രട്ടറിയേറ്റിന് കത്ത് നൽകിയത്. പാർലമെന്റിൽ എഎപിക്ക് അനുവദിച്ച സമയത്തിൽ ചദ്ദയെ സംസാരിക്കാൻ അനുവദിക്കേണ്ടതില്ലെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. പാർട്ടിയുടെ തുടക്കം മുതൽ അരവിന്ദ് കെജ്‌രിവാളിന്റെ വിശ്വസ്തനായിരുന്ന ചദ്ദയെ ഇത്തരത്തിൽ പെട്ടെന്ന് പദവികളിൽ നിന്ന് മാറ്റിയത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. എന്നാൽ ഈ മാറ്റത്തിന് പിന്നിലെ ഔദ്യോഗിക കാരണം വ്യക്തമാക്കാൻ എഎപി നേതൃത്വം തയ്യാറായിട്ടില്ല.

കഴിഞ്ഞ കുറച്ചു മാസങ്ങളായി രാഘവ് ചദ്ദ പാർട്ടി നേതൃത്വവുമായി അകൽച്ചയിലാണെന്നാണ് സൂചന. മദ്യനയ അഴിമതിക്കേസിൽ പാർട്ടി നേതാക്കൾ കുറ്റവിമുക്തരായ സമയത്ത് ചദ്ദ പ്രതികരിക്കാതിരുന്നതും കെജ്‌രിവാളിന്റെ വാർത്താസമ്മേളനങ്ങളിൽ നിന്ന് വിട്ടുനിന്നതും അച്ചടക്കലംഘനമായി പാർട്ടി കണക്കാക്കുന്നുണ്ട്. കൂടാതെ, കേന്ദ്ര സർക്കാരിന്റെ ‘ഉഡാൻ’ പദ്ധതിയെ പുകഴ്ത്തി അദ്ദേഹം പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് പാർട്ടിനുള്ളിൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതേത്തുടർന്ന് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ താരപ്രചാരകരുടെ പട്ടികയിൽ നിന്നും അദ്ദേഹത്തെ നീക്കം ചെയ്തിരുന്നു.

രാഘവ് ചദ്ദ ബിജെപിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് പാർട്ടിയുടെ ഈ കടുത്ത നടപടി. അദ്ദേഹത്തെ പുറത്താക്കി ഒരു ‘രക്തസാക്ഷി’ പരിവേഷം നൽകുന്നതിന് പകരം, പദവികളിൽ നിന്ന് ഘട്ടംഘട്ടമായി നീക്കി പാർട്ടിയിൽ ഒറ്റപ്പെടുത്താനാണ് നേതൃത്വത്തിന്റെ നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. 2022-ൽ രാജ്യസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായി എത്തിയ ചദ്ദയുടെ രാഷ്ട്രീയ ഭാവി ഇപ്പോൾ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *