തിരുവനന്തപുരം: കെ സുധാകരന് സീറ്റ് നൽകരുതെന്ന് ആവശ്യപ്പെട്ട് പ്രചരിക്കുന്ന കത്തുകൾ വ്യാജമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതിനു പിന്നിൽ സിപിഎമ്മിന്റെ തരംതാഴ്ന്ന രാഷ്ട്രീയമാണെന്നും അദ്ദേഹം ആരോപിച്ചു. “എന്റെ പേരിലും കത്തുകൾ പ്രചരിക്കുന്നുണ്ട്. സിപിഎം എത്രത്തോളം തരംതാണിരിക്കുകയാണ് എന്നതിന്റെ തെളിവാണിത്. കള്ളക്കത്തുകൾ പ്രചരിപ്പിച്ച് ആശയക്കുഴപ്പമുണ്ടാക്കാനാണ് അവരുടെ ശ്രമം”വി.ഡി. സതീശൻ പറഞ്ഞു.
യുഡിഎഫ് ജയിച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന തന്റെ പ്രസ്താവനയിൽ മാറ്റമില്ല. താൻ വാക്ക് പാലിക്കുന്നയാളാണെന്ന് കൂടെ പ്രവർത്തിക്കുന്ന കെ. സുധാകരന് നന്നായി അറിയാം. അതുകൊണ്ടാണ് അദ്ദേഹം സ്നേഹപൂർവ്വം അങ്ങനെയൊന്നും സംഭവിക്കരുതെന്ന് പറഞ്ഞത്. കേരളത്തിൽ ഇത്തവണ യുഡിഎഫ് തരംഗമാണ്. നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരും. ഒരു എതിരാളിയെയും നിസ്സാരമായി കാണുന്നില്ലെങ്കിലും ജനവിധി യുഡിഎഫിന് അനുകൂലമായിരിക്കുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. ഇരട്ടത്താപ്പിന്റെ ആൾരൂപമാണ് മുഖ്യമന്ത്രി, കേരളം കണ്ട ഏറ്റവും മോശം ഗവൺമെന്റാണിത്. ജനങ്ങൾ ഇത് സുനാമി പോലെ തൂത്തെറിയുമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
