പുല്പള്ളി: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വയനാട് ജില്ലയിൽ വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമായി ഒരുക്കിയ ‘ഹോം വോട്ടിംഗ്’ സംവിധാനത്തിന് ജില്ലയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഏപ്രിൽ 5 ഞായറാഴ്ച സമാപിച്ച ഗാർഹിക വോട്ടെടുപ്പിൽ യോഗ്യരായ വോട്ടർമാരിൽ 97 ശതമാനത്തിലധികം പേരും തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചു. ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലായി ഹോം വോട്ടിംഗിനായി രജിസ്റ്റർ ചെയ്തിരുന്ന 4,438 പേരിൽ 4,317 പേരും സ്വന്തം വീടുകളിൽ ഇരുന്ന് തന്നെ വോട്ട് രേഖപ്പെടുത്തി എന്നത് ശ്രദ്ധേയമാണ്.
മണ്ഡലം തിരിച്ചുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ മാനന്തവാടിയിൽ 1,484 പേരിൽ 1,445 പേരും കൽപ്പറ്റയിൽ 1,370 പേരിൽ 1,339 പേരും വോട്ട് രേഖപ്പെടുത്തി. സുൽത്താൻ ബത്തേരി മണ്ഡലത്തിൽ രജിസ്റ്റർ ചെയ്ത 1,584 വോട്ടർമാരിൽ 1,533 പേരാണ് ഹോം വോട്ടിംഗിൽ പങ്കാളികളായത്. വോട്ടർമാരുടെ സ്വകാര്യതയും ബാലറ്റിന്റെ രഹസ്യസ്വഭാവവും പൂർണ്ണമായും ഉറപ്പാക്കിയാണ് പോളിംഗ് ഉദ്യോഗസ്ഥർ നടപടികൾ പൂർത്തിയാക്കിയത്. പോളിങ്ങിനുശേഷം ബാലറ്റുകൾ സുരക്ഷിതമായി സീൽ ചെയ്ത് നിയുക്ത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം, വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ 9-ന് ആവശ്യമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ കമ്മീഷൻ ചെയ്യുന്ന പ്രക്രിയയും ജില്ലയിൽ പൂർത്തിയായി. ഓരോ നിയോജകമണ്ഡലത്തിലും ഉപയോഗിക്കേണ്ട ബാലറ്റ് യൂണിറ്റുകളിൽ ലേബലുകൾ ഒട്ടിക്കുകയും കൺട്രോൾ യൂണിറ്റുകളും വിവിപാറ്റ് മെഷീനുകളും പ്രവർത്തനക്ഷമമാക്കി സീൽ ചെയ്യുകയും ചെയ്തു. ജില്ലയിലെ 715 പോളിംഗ് സ്റ്റേഷനുകളിലേക്ക് ആവശ്യമായ മെഷീനുകൾക്ക് പുറമെ, മുൻകരുതലായി 20 ശതമാനം റിസർവ് വോട്ടിംഗ് മെഷീനുകളും 30 ശതമാനം റിസർവ് വിവിപാറ്റ് യൂണിറ്റുകളും തയ്യാറാക്കി വെച്ചിട്ടുണ്ട്.
കൽപ്പറ്റ നിയോജകമണ്ഡലത്തിലെ 227 ബൂത്തുകൾക്കായി 272 ബാലറ്റ് – കൺട്രോൾ യൂണിറ്റുകളും 295 വിവിപാറ്റ് യൂണിറ്റുകളുമാണ് സജ്ജമാക്കിയിരിക്കുന്നത്. മാനന്തവാടിയിലെ 251 ബൂത്തുകളിലേക്ക് 301 യൂണിറ്റുകളും 326 വിവിപാറ്റുകളും തയ്യാറാക്കിയപ്പോൾ, സുൽത്താൻ ബത്തേരിയിലെ 237 ബൂത്തുകൾക്കായി 284 യൂണിറ്റുകളും 308 വിവിപാറ്റുകളും പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടപടികൾ സുഗമമായി പൂർത്തിയാക്കാൻ ജില്ല പൂർണ്ണമായും സജ്ജമാണെന്ന് വരണാധികാരികൾ അറിയിച്ചു.
